ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഹൃദയം ഹൃദയത്തോട്..



ന്റെ പ്രിയതമക്ക് ആത്മപങ്കാളിക്ക്

എന്റെ മനസ്സിനുള്ളിലെവിടെയോ തിങ്ങി നിറയുന്ന ഒരു അനുഭവം.
ചുറ്റുപാടുകളിൽ സുന്ദരമായതെന്തു കണ്ടാലും അതിൽ എനിക്ക് പ്രീയപ്പെട്ടതെന്തോ ഒളിഞ്ഞിരിക്കുന്നത് പോലെ. ഞാൻ എന്ത് നന്മ ചെയ്യുമ്പോഴും അതിന്റെ പ്രതിഫലനം അദൃശ്യമായൊരിടത്ത് ദൃശ്യമാകുന്നത് പോലെ.
സ്നേഹം എന്ന വാക്ക് ഉരുവിടുമ്പോൾ അറിയാതൊരു നൊമ്പരം അകക്കാമ്പിലെവിടെയോ ഉറവ പൊട്ടുന്ന പോലെ. 
സുഖമുള്ള നൊമ്പരം.
ഈ അജ്ഞാത സുഖങ്ങളെ ഞാൻ തിരിച്ചറിഞ്ഞത് നീ എന്റെ മുന്നിലെത്തിയ അതേ നിമിഷം മുതലായിരുന്നു. 
എന്റെ മനസ്സിൽ തിങ്ങിനിറയുന്ന സ്നേഹം നിന്നോടുള്ളതായിരുന്നു എന്ന് ഞാനറിയുന്നു. 
എന്റെ ചുറ്റുപാടുകളിൽ ഒളിഞ്ഞിരുന്ന സൌന്ദര്യം നിന്റെ മനസ്സിന്റെതായിരുന്നു. 
എന്റെ നന്മകളുടെ ഫലം ഒരു ചെറുപുഞ്ചിരിയായി ആ മുഖത്ത് പ്രതിഫലിച്ചു.  
ഇപ്പോൾ ഞാൻ അറിയുന്നു, എന്റെ അകക്കാമ്പിലെ സുഖമുള്ള നൊമ്പരം നിന്നൊടുള്ള സ്നേഹമാണെന്ന്.

കാല്പനിക പ്രണയ കാവ്യങ്ങളിലേത് പോലെ ഹൃദയം പറിച്ച് നിനക്ക് തരാനെനിക്കാവില്ല. 
എന്റെ പ്രിയയെ മറ്റാരും കാണാതെ ഞാൻ ഒളിപ്പിച്ചിരിക്കുന്ന ഈ നെഞ്ചകം പറിച്ചുതന്നാൽ പിന്നെ ഞാനില്ലല്ലോ. നീയും. 
അതെനിക്ക് വേണം അതിനുള്ളിൽ എന്റെ ഹൃദയ താളമായി നീയും.
പ്രണയഗാനം നിനക്കായി ആലപിക്കാനും എനിക്കാവുന്നില്ല പ്രിയേ. 
നിനക്കായി ഞാൻ അടുക്കിയൊരുക്കുന്ന വാക്കുകൾ പോരാതെ വരികയും, അതിനു നൽകിയ രാഗം എനിക്ക് തൃപ്തി തരാതിരിക്കുകയും അതിന്റെ താളം എന്റെ ഹൃദയതാളത്തോടൊക്കാതിരിക്കുകയും ചെയ്യുമ്പോൾ എന്റെ ഗാനം അവാച്യമായ മൌനമാകുന്നു. 
നിന്റെ പരിഭവം അതിന്റെ ഭാവവും.

പ്രിയതമ എന്ന സംബോധന ഞാൻ തിരുത്തിയത് മനപൂർവമാണു.  
നീയെനിക്ക് വെറുമൊരു പ്രിയതമ അല്ലാത്തത് കൊണ്ട് തന്നെ. 
ആത്മപങ്കാളികളാണു നമ്മൾ. 
നമ്മുടെ പിറവിക്ക് മുൻപ് തന്നെ നാം നമുക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കണം. 

എന്റെയും നിന്റെയുൻ മനസ്സിന്റെയും ചിന്തയുടെയും ഫ്രീക്വൻസികൾ പോലും ഒന്നായിത്തീരുന്ന നിമിഷങ്ങളിൽ എന്റെ വികാര വിചാരങ്ങൾ നിന്റേതും നിന്റേത് എന്നിലും നിറയുന്നത് നാം എത്രയോ തവണ അനുഭവിച്ചു. 
നാം അതിനെ ടെലിപ്പതി എന്നൊക്കെ വിളിച്ചു. 
എനിക്ക് എന്റെ സ്വന്തമായ വിചാരവിചാരങ്ങൾ ഇല്ലാതെ വന്നു. 
ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രാർത്ഥനകളും പോലും. അതെല്ലാം നമ്മുടെത് എന്നായി മാറിയില്ലേ? പാവ്ലോ കോയ്ലോയുടെ ബ്രിദ കണ്ട തോളിലെ പ്രകാശബിന്ദുവും, കണ്ണിലെ തിളക്കവും നിനക്കും കാണാനായത് എത്ര മഹത്തരമാണു. ഇവിടെയാണു നാം പരസ്പരം ആത്മപങ്കാളികളായത്.

ഞാൻ നടക്കുകയായിരുന്നില്ലേ.? 
ഒറ്റക്ക്. 
ഈ മരുഭൂമി  ഒറ്റക്ക് താണ്ടാൻ. 
അകലെ ഒരു മരുപ്പച്ചയുണ്ടെന്നും അവിടെ എനിക്കായി എന്റെ ലക്ഷ്യമുണ്ടെന്നും ഉറപ്പിച്ച് തിരിഞ്ഞ് നോക്കാത്ത യാത്ര.
 മണൽകാറ്റു കയറി നീറുന്ന കണ്ണും, നോവുന്ന ചൂടും താണ്ടി. 
അവിടെ ഒരു മണൽകൂനക്ക് പിറകിലേ ഇത്തിരി തണലിൽ നിന്നെ ഞാൻ കണ്ടു. 
സ്നേഹത്തിന്റെ കുളിർനീരുമായി. 
നിന്റെ കൈക്കുമ്പിളിൽ നിന്ന് ആ സ്നേഹം തുളുമ്പി വീണത് എന്റെ ഹൃത്തടത്തിലെ നോവുന്ന ഉമിത്തീയിലേക്ക്.

മന്ദഹാസത്തിന്റെ ചെറുമാരുതൻ എനിക്കേകി. 
ഒപ്പം പ്രതീക്ഷയുടെ ഒരിത്തിരി പൊന്നും. 
അവിടെനിന്നുള്ള എന്റെ യാത്രയിൽ പിന്നിട് നീയും ഉണ്ട് .
ഒരു നിഴലായി, തണലായി, കുളിരായി, പ്രതിക്ഷയുടെ ഈ പൊൻ ചെപ്പായ്
എന്റെ സ്വപ്നമായി. 

ഇനിയുള്ള യാത്ര നമുക്കൊരുമിച്ചുവേണം. 
ഈ മരുഭൂമി ഒന്നിച്ച് താണ്ടണം. നമ്മുടെ  മരുപ്പച്ച ഒന്നിച്ച് നേടണം. 
അവിടെ ഒരു കൊച്ച് കൂടാരവും, കുളിരുറവയും, ഈന്തപ്പനകളും നമുക്കുണ്ട്. 
എന്റെ കീശയിൽ ഞാൻ കൊണ്ടുവന്ന മുന്തിരിവിത്തുകളെ നമുക്ക് ആ മണ്ണിൽ പാകണം. 
അവയെ പോറ്റി ആ തണലിൽ നമുക്കുറങ്ങണം. 
എനിക്ക് നീയും നിനക്ക് ഞാനും.

 ഹൃദയം ഹൃദയത്തോട് മന്ത്രിക്കുന്നു.


കുറിപ്പ്: അജ്ഞാത സുഹൃത്തിന്‍റെ സംശയിച്ചതുപോലെ ഇത് കവിത അല്ല. വിഷയം പ്രണയമാകുമ്പോള്‍ അല്‍പം കാവ്യാനുഭൂതി കലര്‍ന്നുവോ എന്ന്‍ പ്രണയലേഖന കര്‍ത്താവും സംശയിച്ചുപോയതിനാല്‍ ലേബല്‍ കവിത എന്ന് ചാര്‍ത്തി. അത്ര തന്നെ.

1 അഭിപ്രായം:

Related Posts Plugin for WordPress, Blogger...