ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, മാർച്ച് 29, വ്യാഴാഴ്‌ച

വലന്റൈൻസ് ഡേ എന്ന ക്രിയാത്മക ഹൃദയസ്തംഭന ദിവസം.



കഥാനായകർ മുൻബഞ്ചന്മാരായ ഞാനും മഞ്ജേഷും. നായികമാരുടെ പേരു പുറത്ത് പറയാൻ പാടില്ലാത്തതുകൊണ്ട് (സോറി).... ആവശ്യക്കാ‍ർ മുൻബഞ്ചും ഡസ്കും അവിടെ തന്നെ ഉണ്ടെങ്കിൽ പോയി നോക്കിയാ‍ൽ മര ലിഖിതം കിട്ടിയേക്കാം. അങ്ങനെ പ്രീഡിഗ്രിക്കാരനായും മുണ്ടനായും കോളജ് കുമാരനെന്ന അഹംഭാവം മെല്ലെ മുരടനക്കിത്തുടങ്ങിയതിന്റെ തലക്കനവും മിഠായിയിൽ നിന്ന് സോഡയിലേക്ക് മാറിയതിന്റെ മയക്കവും പേറി ക്ലാസ്സിൽ നിവർന്നിരിക്കെയാണു മഞ്ചേഷിനു പ്രേമം പൊടിച്ചത്. മുന്നറിയിപ്പില്ലാതെ സംഭവിച്ചതാകയാലും നായകൻ മഞ്ചേഷായതിനാലും അല്പം അസൂയ്യ എനിക്കും തോന്നിയതിൽ അപാകതയില്ലല്ലോ അല്ലെ. അവൻ സംഭവം ഗംഭീരമാക്കി. പ്രതിശ്രൂത കാമുകി അവന്റെ പ്രേമഭാരത്താൽ പൊറുതിമുട്ടി. അങ്ങനെ കാമുകിയുടെ ഉറ്റ ദോസ്ത് ആക്ഷൻ കൌൺസിലുമായി രംഗത്തുവന്നു. അടിവീഴുന്നതിനുമുന്നെ മഞ്ചേഷ് പൊടിക്കൈകളുമായി രണ്ടാളെയും ചെറുത്ത് വരുതിയിലാക്കി. കാര്യങ്ങളിത്രയൊക്കെയായ സ്ഥിതിക്ക് ‘എനിക്കും വേണം കാമുകി ഒരെണ്ണം’ എന്ന് മനസ്സ് ശല്യപ്പെടുത്തി. കോളജിനടുത്ത വീട്ടിൽ താമസിക്കുകയും മുൻപ്രസ്താവിച്ചതുപോലെ പള്ളിയിലച്ചനും സർവോപരി താടികാരനുമായ പിതാവിനോടുള്ള അളവറ്റ ‘ഭയവും’ അരുതെടാ ഉവ്വേ എന്ന് വിലക്കി. പക്ഷെ കാലം പണിതന്നു. ഈ ആക്ഷൻ കൌൺസിൽ കൂട്ടുകാ‍രി ആൾ അല്പം മിടുക്കിയും മഞ്ചേഷിനെ ഒതുക്കാൻ നോക്കിയതിലുള്ള വാശിയും രാവിലെ കോളജ് പടിയിൽ നിന്ന് കോളജിലേക്കുള്ള അവളുടെ പയനം വീടിനോടു ചേർന്നുള്ള വഴിയിലൂടെയായതുകൊണ്ടും ആ മുഖം മെല്ലെ മനസ്സിലുടക്കി. ശ്ശെടാ ഇതെന്ത് കൂത്ത്. അവളുടെ പേരിന്റെ ആദ്യ അക്ഷരം എന്റെ ഓമനപ്പേരിന്റെ ആദ്യാക്ഷരവും എന്റെ പേരിന്റെ കുറച്ചക്ഷരങ്ങൾ അവളുടെ ഓമനപ്പേരിന്റെ ഒന്നൊഴികെയുള്ള അക്ഷരങ്ങളുമായി മാച് ആയി പണ്ടാരമടങ്ങി. നമ്മൾ ഇക്വേഷനിട്ടു. മേഡ് ഫോർ ഈച് അദർ. വേറാരും അറിഞ്ഞില്ല “അവളും” . അങ്ങനെയിരിക്കെ മതമൌലികവാദിയായ അച്ഛനാണ് അവൾക്കുള്ളതെങ്കിൽ പ്രീഡിഗ്രി കഴിഞ്ഞ് സംഭവം മുന്നോട്ട് പോകില്ലയെന്ന് വീട്ടിലെ പഠനമുറി എന്ന പരീക്ഷണശാലയിൽ ചടഞ്ഞ് കൂടിയിരുന്ന് ആലോചിച്ചപ്പോൾ അറിയാതെ സങ്കടം വന്നു. എന്റമ്മെ. നെഞ്ചകത്തിനുള്ളിൽ കാണാമുള്ളിന്റെ കുത്ത്. പക്ഷെ സന്തോഷത്തോടെ ഉറങ്ങി. കാരണം. അപ്പോളാണറിഞ്ഞത് എന്റെ കൂടപ്പിറപ്പെ. ഇതാണപ്പീ വേദന എന്ന്. പ്രണയവേദനയെ. മീശയുടെ ആദ്യ ലക്ഷണങ്ങളെ അല്പം ദേഷ്യത്തോടെ ചീത്തവിളിച്ചതും അന്ന് തന്നെയാണെന്നാണ് ഓർമ. സഹപടയാളികളായ രതീഷിനും ബിന്നിക്കും അന്നേ ഉശിരൻ മീശയുണ്ട്. പണ്ടാർക്കാലന്മാർ. അങ്ങനെ മെല്ലെ അവളുടെയും അവളുടെയും സമീപപ്രദേശങ്ങളിലൂടെ ഞങ്ങൾ ഉപഗ്രഹങ്ങളായി. രാവിലെ വളരെ നേരത്തെ (7.30)നു തന്നെ എണീക്കാൻ തുടങ്ങി. പിന്നൊരു അര മണിക്കുർ പല്ലു തേപ്പും വിറകുവേട്ടും വീട്ടൂകാര്യം നോക്കലും പതിവാക്കി. ആ സമയത്ത് ‘എവറസ്റ്റോ’ അഞ്ജലിയോ മറ്റോ അവളുമായി കോളജ് പടിക്കലെത്തുകയും അവളുടെ അലസഗമനം സംഭവീക്കുകയും ചെയ്യും-ഇമ്പ്രഷനുണ്ടാക്കണ്ടെ. അങ്ങനെ കാലം കടന്നു. ഇമ്പ്രഷൻ ഉണ്ടായൊ എന്തോ.. ഒരു പിടിയും കിട്ടുന്നില്ല. ഡസ്കിലും ബഞ്ചിലും പാഠപുസ്തകത്തിലും പേരുകൾ ഇക്വേഷനായി. കാണുമ്പോൾ ഒരു സുഖം. എന്നാലോ അപ്പോ തന്നെ സങ്കടവും. ഈ പണ്ടാരം ഒന്ന് പറയണ്ടെ. അങ്ങോട്ടടുക്കുമ്പോളാണു ഹൃദയം എന്ന അവയവം എത്രമാത്രം ശബ്ദമാണുണ്ടാക്കുന്നതെന്ന് തിരിച്ചറിയുക. അപ്പോഴല്ലെ വലന്റൈൻസ് ഡേയുടെ വരവ്. പ്രേമം പറയാൻ ലൈസൻസുള്ള ദിവസം എന്നാണ് മനസ്സിൽ തോന്നിയത്. ഒരൊറ്റ ദിവസം ഒരൊറ്റ അവസരം. പറയാനാണേൽ അന്ന് പയണം. പറ്റിയില്ലെങ്കിൽ........ (അടുത്ത വർഷം ഒന്നൂടെ ശ്രമിക്കാം) അങ്ങനെ പറയാൻ തീരുമാനിച്ചു. ഒരു ധൈര്യത്തിനു മഞ്ചേഷും കൂടി. നമ്മൾ തന്ത്രം മെനഞ്ഞു. പക്ഷെ പറയാനുള്ള ധൈര്യം മെനഞ്ഞിട്ടും മെനഞ്ഞിട്ടൂം രൂപ്പപ്പെട്ടില്ല. കുഴച്ചതു തന്നെ പാകം തെറ്റി. ഒടുവിൽ വലന്റൈസ് ഡേ കാർഡ് എന്ന തന്ത്രം മിന്നി. നിർദോഷമായ പരിപാടി. മുഖം നോക്കാതെ സപ്ലൈ ചെയ്യാം. സ്വീകരിച്ചാൽ നേരെ ബാഗിലേക്ക് പോകും. മറിച്ചാണേൽ നൂറു കഷണമായി അവളുടെ ദേഷ്യം കാറ്റിൽ പറക്കും. തടി രക്ഷിക്കാം. അങ്ങനെയാണ് ഈ കാർഡ് തേടൽ തുടങ്ങിയത്. ബാർബറാം ബാലന്റെ മേലുകാവിൽ എന്തോന്ന് വലന്റൈസ് ഡേ. എന്തരു കാർഡ്.ഡി റ്റി പി എന്ന അക്ഷരങ്ങൾ അന്ന് പ്രാബല്യത്തിലില്ലല്ലോ. നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു. വിപ്ലവകരമായ കാർഡ് നിർമാണം ആ രാത്രിയിലാണു സംഭവിച്ചത്. അതെ വലന്റൈസ് വിപ്ലവ രാത്രി. നേരെ കുത്തിയിരുന്ന പഴയ പ്ലെയിൻ ക്രിസ്മസ് കാർഡ് വെട്ടി ചെറുതാക്കി. അതിൽ ഒരു ഹൃദയം മെനഞ്ഞു. പ്രേമത്തിന്റെ അപാരവും അഗാഥവുമായ വേദനയിൽനിന്നുളവായ സൃഷ്ടിപരത. അർത്ഥശുന്യമായ പഴയ കാർഡിനെ പ്രണയം തുളുമ്പുന്ന കുറിമാനമാക്കി. ഹൃദയം മെനയാനാരുന്നു പണി. ക്രിസ്മസിനു ഒരു പൂമാല പോലെ തൂങ്ങിയാടൂന്ന വർണക്കടലാസ്സു മാലയുടെ ചുവന്ന ഭാഗം മാലയെ നോവിക്കാതെ വെട്ടി സൂക്ഷമമായി മുറിച്ച് ഹൃദയാകൃതിയിലാക്കി അതിന്റെ കൂട്ടിപ്പിടിച്ച് ഹൃദയത്തിന്റെ വലതു വശത്ത് സ്റ്റാപ്പ്ലറടിച്ചു.. ആ ലോല ഹൃദയത്തെ കാർഡിന്റെ മടക്കിനുള്ളിൽ വരുന്നതരത്തിൽ മാലയുടെ രണ്ടറ്റങ്ങളെ പ്രണയം ഉരുക്കിയെടുത്ത സങ്കല്പത്തിൽ ഫെവികോൾ ചേർത്ത് ഒട്ടിച്ചു. സംഭവം പുറമെ സിമ്പിൾ. കാർഡ് തുറന്നാളൊ ത്രസിച്ച് തൂടിച്ച് വിടർന്നു വരുന്ന ഹൃദയം. അമ്മേ പൊളപ്പൻ സാധനം. അഭിമാനത്തോടെ എന്നാൽ അതിനേക്കാൾ വെമ്പുന്ന ഹൃദയത്തോടെ സംഗതി മഞ്ചേഷിനെ ഏല്പിച്ചു. അവൻ കലാപരമായി മനോഹരമായ കൈയക്ഷരത്തിൽ ആദ്യ പേജിൽ കാമുകരായ ഞങ്ങളുടെ നാമങ്ങളും (മുകളിലും താഴെയുമാണെ) മറുപകുതിയിൽ പ്രണയിനിമാരുടെ നാമങ്ങളും കുറിച്ചു. എത്ര മനോഹരമായ സൃഷ്ടി. ഹാ... വെറുമൊരു കടലാസ്സിനെ പ്രണയാനുഭൂതി നിറയുന്ന കലാസൃഷ്ടിയും കുറിമാനവുമാക്കി. മഞ്ചേഷ് കുറിമാനത്തെ ലോല ഹൃദയത്തോടെ അവന്റെ കാമുകിയുടെ കൈകളിൽ കൊടുക്കുമ്പോൾ അരുവിത്തുറപ്പള്ളിയിലെ ലാത്തിരി പൂത്തത് എന്റെ നെഞ്ചകത്തിൽ. അവളത് എന്റെ കാമുകിയൂടെ (?) കൈകളിലേൽ‌പ്പിച്ചതും കുടവിടർത്തി വർണപ്രപഞ്ജം. അതും എന്റെ നെഞ്ചിൽ. അവളത് പുസ്തകത്തിനിടയിൽ തിരുകിയപ്പോൾ ആയിരം കതിനകൾ ഒന്ന്ച്ച് പൊട്ടിയതും എന്റെ നെഞ്ചിൽ. ഒടുവിൽ............... അവസാനമായി അന്ന് വൈകൂന്നേരം ക്സ്സ്സ് കഴിഞ്ഞ് ഒരു ഗുണ്ട് പൊട്ടാതെ വന്ന് വീണു ചീറ്റിയതും എന്റെ നെഞ്ചിൽ തന്നെ. അവൾ പുസ്തകത്തീനിടയിൽ നിന്ന് എന്റെ ഹൃദയത്തെ എനിക്ക് നേരെ നീട്ടി. 
Related Posts Plugin for WordPress, Blogger...