ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, നവംബർ 12, തിങ്കളാഴ്‌ച

പുതിയ മുല്ലപ്പെരിയാർ ഡാം.. എങ്ങിനെ, എപ്പോൾ..?




മുല്ലപ്പെരിയാർ വിസ്മൃതിയിലേക്ക് മറഞ്ഞില്ല എന്ന് മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ട്. പക്ഷെ പഠനങ്ങളും പാരിസ്ഥിതികാഘാത പഠനങ്ങളും നടത്തുന്നതിനു വർഷങ്ങൾ വൈകിക്കുന്നത് എന്തിനു എന്ന് മനസ്സിലാകുന്നില്ല താനും. മഴ മാറി വെയിൽ തെളിയുമ്പോഴേക്കും വിസ്മൃതിയിലേക്ക് മറയുകയും അടുത്ത മഴക്കാലത്ത് രാമായണപാരായണം പോലെയും കർക്കിടകക്കഞ്ഞി പോലെയും ആവർത്തിക്കേണ്ട ഒന്നാണോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പേരിലുള്
ള ഈ ഞാണിന്മേൽക്കളി. ?


മുൻപ് പലപ്പോഴും നമ്മൾ ചർച ചെയ്തതുപോലെ ഡാം സേഫ്റ്റി അതോറിറ്റി അനുശ്ശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയും (നിർമ്മാണ ഖട്ടത്തിൽ അത്തരമൊരു അതോറിറ്റി ഇല്ലാതിരുന്നതിനാലും) നിർമ്മാണകാലഖട്ടത്തിലെ പരിസ്ഥിതി, പ്രസിപ്പിറ്റേഷൻ തോത് (മഴ) അണക്കെട്ടിനു താഴേക്കുള്ള ജനാവാസവ്യവസ്ഥ എന്നിവ മാത്രം കണക്കിലെടുത്തുള്ള നിർമ്മാണം, ഒരു ദുരന്തമുണ്ടാകാവുന്ന പക്ഷം പ്രളയജലം പരക്കാവുന്ന എനണ്ടേഷൻ ഏരിയ മാപ് ചെയ്യാതെയും ദുരന്താഘാത പഠനം നടത്താതെയും ഉള്ള നിർമ്മിതി എന്ന നെഗറ്റിവുകൾ നിലനിൽക്കുന്നതുമായ ഒരു എർതൻ ഗ്രാവിറ്റി ഡാമിന്റെ സാധുത എന്താണെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയെയോ സുപ്രീം കോടതിയെയൊ ഫലപ്രദമായി ബോധ്യപ്പെടുത്താൻ കേരളത്തിനോ അതിന്റെ അഭിഭാഷകർക്കോ സാധിക്കുന്നില്ല എന്നത് വസ്തുതയാണ്. 



ഇവിടെ സുപ്രീം കോടതിയല്ല കുറ്റവാളി. നാം തന്നെയാണ്. കേരളമാണ്. അതിന്റെ ഭരണ സംവിധാനം തന്നെയാണ്. മുല്ലപ്പെരിയാർ മുറവിളി കെട്ടടങ്ങിയപ്പോൾ നാമും നിശബ്ദരായി. പുതിയ അണക്കെട്ട് എന്ന ശുഭപ്രതീക്ഷ സാക്ഷാത്കരിക്കുന്നു എന്ന തോന്നലുണ്ടായപ്പോൾ. പക്ഷെ ഇന്ന് നാം കേൾക്കുന്നതും കാണൂന്നതുമായ ചെറുവാർത്തകൾ അത്ര പ്രതീക്ഷാജനകമല്ല. മുല്ലപ്പെരിയാർ എന്ന സാധുതയില്ലാത്ത നിർമ്മിതി അപകടരഹിതമാണെന്ന ആവർത്തനമേ സുപ്രീം കോടതിയിൽ നിന്നുണ്ടാവു എന്ന് വ്യക്തം. ഇനി ഒരു മുല്ലപ്പെരിയാർ ബഹളം ആവർത്തിക്കുന്ന പക്ഷം ജനങ്ങളുടെ വായടപ്പിക്കാനുള്ള ഇന്ററിം നടപടി മാത്രമായി പുതിയ ഡാമിനുള്ള പ്രാരംഭനടപടി മാറാതിരിക്കട്ടെ എന്ന പ്രാർഥനയാണ് നമുക്കുള്ളത്. കാരണം മുല്ലപ്പെരിയാറിൽ ഇനിയൊരു പുതിയ ഡാം നിർമ്മിതിക്കുവേണ്ടി പഠനം നടത്തുമ്പോൾ ഉയർന്നു വരാവുന്ന ചോദ്യങ്ങൾ തന്നെ. 



1. പെരിയാർ ടൈഗർ റിസർവ് എന്ന അതീവ ജൈവ വൈവിധ്യ മേഖലയെ “കുടൂതൽ( ..?) കൂടുതൽ ജലവിസ്ത്രിതിയിലേക്ക് മറക്കാവുന്ന ഒരു പുതിയ ഡാം വേണമോ..?
2. ഇപ്പോൾ തന്നെ സീസ്മിക്കലി ആക്ടീവ് ആയ ഈ ഭൌമമേഖലയിൽ അത്തരമൊരു പുതിയ നിർമ്മിതി സാധൂകരിക്കാനാകുമോ..? 
3. പരിസ്ഥിതിവാദികൾ ഉന്നയിക്കാവുന്ന പ്രശ്നങ്ങൾ (സൈലന്റ് വാലി മോഡൽ). 
4. ഡാം നിർമ്മാണത്തിനു വേണ്ടി വരുന്ന കാലഖട്ടത്തിലോ അതിനു മുൻപോ ഉയർന്നുവരാവുന്ന തമിഴ്നാട് സർക്കാർ നേടിയെടുക്കാവുന്ന സ്റ്റേ. 
5. ഇന്നേവരെ കേരളത്തിലെ ഡാം ഓണേഴ്സ് (കെ എസ് ഇ ബി, ഇറിഗേഷൻ വകുപ്പുകൾ) പ്രാവർത്തികമാക്കിയിട്ടില്ലാത്ത ഡാം സേഫ്റ്റി മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഡാം സേഫ്റ്റി അതോറിറ്റി പുതുയ ഡാം നിർമ്മാണത്തിന്മേൽ ചുമത്താവുന്ന നിയന്ത്രണങ്ങളൂം തടസ്സങ്ങളൂം.
5. ഇത്തരമൊരു ഡാം നിർമ്മാണത്തിനുള്ള സാങ്കേതിക വൈദഗ്ദ്യം കേരളത്തിലെ മേല്പറഞ്ഞ ഡാം ഓണേഴ്സിനുണ്ടോ എന്നത്.
6. കേവലം ഒരു സിറ്റിക്ക് ഗുണകരമായ കൊച്ചിൻ മെട്രോ റെയിൽ പദ്ധതി പോലും നിർമാണ ഘട്ടത്തിൽ തന്നെ തൊഴുത്തിൽ കുത്തിലും വാഗ്വാദങ്ങളിലും കുരുങ്ങി നിൽക്കുന്നത് കേരളത്തിന്റെ തന്നെ ഇന്റേണൽ കുപ്പിക്കഴുത്താകുമ്പോൾ മറ്റൊരു സംസ്ഥാനം കൂടി അവകാശമുന്നയിക്കുന്ന മുല്ലപ്പെരിയാർ പുതിയ ഡാം നിർമ്മാണം ഏതവസ്ഥയിലാകും എന്നത്..



ഇങ്ങനെ അനേകം ആശങ്കകൾ ഒരു ശരാശരി മലയാളി എന്ന നിലയിൽ നമുക്കെല്ലാമുണ്ട്. അതുണ്ടാകണം താനും. നിതാന്തമായ പ്രശ്നപരിഹാരത്തിനു ഇത്തരം ചോദ്യങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന സമഗ്രനടപടികൾ ആവിഷ്കരിക്കണം എന്നതുകൊണ്ട്. പക്ഷെ ഈ ചോദ്യങ്ങളൊക്കെ അസാധുവാകുന്ന ഒരു ഉത്തരം ഉണ്ട് താനും. “3 മില്യൺ കേരളത്തിലെ ജനങ്ങളുടെ ജീവ്വനും സ്വത്തിനും നേരിട്ടൂം രാഷ്ട്ര സമ്പദ്വ്യവസ്തയ്കും നേരിട്ടൂം. തമിഴ്നാട്ടിലെ അനേകലക്ഷം ജനങ്ങളുടെയും കാർഷിക വ്യവസ്തയുടെയും വരാനിരിക്കുന്ന തലമുറകളുടെയും നിലനിൽ‌പ്പിനു (വൈഗ ഡാമിനെയും നദിയേയും അതിന്റെ മുഖ്യസ്രോതസ്സായ മുല്ലപ്പെരിയാർ ജലത്തെയും അടിസ്ഥാനമാക്കി) നേരെ തിരിഞ്ഞുനില്ല്കുന്ന മുല്ലപ്പെരിയാർ അപകടഭീതിയും സാധ്യതയും കണക്കിലെടുത്താൽ ഇനി ഒരു പാരിസ്ഥിതികാഘാത പഠനമോ, കൺസർവേഷനിസ്റ്റുകളുടെ മുറവിളിയോ ഇതര ചോദ്യങ്ങളോ ഒന്നും കണക്കിലെടുക്കേണ്ട കാര്യമില്ല എന്നതും ജനങ്ങളൂടെ ജീവനും സ്വത്തിനും സംരക്ഷണം എന്ന ഒരേയൊരു മാനദണ്ഡം മാത്രം കണാക്കിലെടുത്ത് സ്വദേശത്തോ വിദേശത്തോ നിന്നുള്ള നിർമാണവൈദഗ്ദ്യം ഉപയോഗിച്ച് ഒരു പുതിയ ഡാം നിർമ്മിക്കണം” എന്ന ഉത്തരം. ജനങ്ങളുടെ സുരക്ഷിതത്വവും (ഭീതിയും) പരിസ്ഥിതിയും ഒരു തുലാസ്സിന്റെ രണ്ടു തട്ടിൽ വച്ചാൽ പരസ്പര തുലകമാണെന്ന് വരികിലും ഇവിടെ പരിസ്ഥിതിയിൽ നാം തന്നെ നിർമിച്ച ഒരു ഡാം ജനജീവനെ പ്രതികൂലമായി ബാധിക്കുമെന്നു വരികിൽ ഈ തുലാസ്സിൽ ജനങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും എന്ന് മനസ്സിലാക്കുക. 



ഇത്തരുണത്തിൽ “പഴയ മുല്ലപ്പെരിയാർ ഡാം” നിലനിർത്തിക്കൊണ്ട് തന്നെ അതിനൊരു അപായമുണ്ടാകാവുന്ന പക്ഷം പ്രളയ ജലത്തെ ഉൾക്കൊള്ളാൻ എല്ലാ വിധത്തിലും കെല്പുള്ള ഒരു “പുതിയ ഡാം” പഴയഡാമിനു താഴെ നിർമ്മിക്കുക എന്ന ആശയം കേവലം ആശയമായി ഒതുങ്ങാതെ അതീവ ത്വരിതമായി അതിന്റെ പഠങ്ങൾ നടത്തി നിർമ്മിക്കുക എന്നത് മാത്രമാണ് ചെയ്യുവാനുള്ളത്. അതിനു വേണ്ടി എന്തുതന്നെ വേണ്ടിവന്നാലും. ഇന്ന് മുല്ലപ്പെരിയാർ ജലപിശാചായി മുന്നിൽ നിൽക്കുന്നുവെങ്കിൽ പുതിയ മുല്ലപ്പെരിയാർ ജീവജലമായി കേരളത്തിനും തമിഴ്നാടിനും മാറും അപ്പോൾ. കോലാഹലങ്ങൾ കെട്ടടങ്ങും. സുരക്ഷിതത്വം എന്ന സുഖം മനസ്സിനെ നനക്കുന്നത് ജനങ്ങൾ അറിയും. തേക്കടി അതിന്റെ എല്ലാ അർത്ഥത്തിലും ഒരു പറുദീസയായി മാറും. തമിഴ്നാടിലെ വൈഗാതീരങ്ങൾ പതിന്മടങ്ങ പച്ചപ്പ് നേടും. കേരളവും അതിലെ ദുരന്തമുഖത്തുള്ള 3 മില്യൺ ജനങ്ങളും സുഖസുഷുപ്തി എന്തെന്നെ അറിയും. അതിനു വേണ്ടി ത്വരിതമാർഗങ്ങൾ സ്വീകരിക്കുക സർക്കാർ. അതിനു വേണ്ട ക്രിയാത്മക ചാലകങ്ങളാവട്ടെ നാം ജനങ്ങളുടെ വാക്കുകളും പ്രവർത്തികളും. സേവ് മുല്ലപ്പെരിയാർ സേവ് ഔർ ലൈവ്സ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...