ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

എന്തിനാണ് നിങ്ങൾ ഞങ്ങളെ കൊല്ലുന്നത്..?





മുല്ലപ്പെരിയാർ സമര സമിതി 1948 ദിനങ്ങൾ പിന്നിട്ട ദിവസം ഭൌമദിനമായിരുന്നു. മാസങ്ങൾക്കു മുമ്പ് ചാനൽ പടകളുടെയും പത്രമാധ്യമങ്ങളുടെയും തിക്കും തിരക്കുമായിരുന്നു ഇവിടെ. അണമുറിയാത്ത ജനപ്രവാഹം ജലപ്രവാഹത്തെ അതിശയിപ്പിക്കുമാറ് ഇവിടേക്കൊഴുകിയത് നാം കണ്ടു. രാഷ്ട്രീയ സമുദായ സാംസ്കാരിക മത ശക്തികൾ ആവേശഭരിതരായി മുല്ലപ്പെരിയാർ സമരോത്സവം കൊണ്ടാടി. വിപ്ലവ വീര്യം നുരഞ്ഞ് പതഞ്ഞ് നിറയുകയും കവിയുകയും ചെയ്തു. 

എല്ലാം നല്ലത്. നല്ലത് മാത്രം. 

ഇന്ന് അവിടെ പാവം ഉപ്പുതറ/ചപ്പാത്ത് നിവാസികളും നിരപ്പേലച്ചനും സാബുച്ചേട്ടനും മയിലപ്പനുമൊക്കെ മാത്രം. എല്ലാം പഴയതു പോലെ. “ഇന്ന് ഉപവാസമിരിക്കാൻ ആരും എത്തിയില്ലേ എന്ന ചോദ്യത്തിനു മുന്നിൽ മയിലപ്പൻ പേരപ്പൻ വന്നു നിന്നു. ആ പഴയ ചുവപ്പുമാല സഹപോരാളിയിൽ നിന്നും കഴുത്തിലേക്ക് ഏറ്റുവാങ്ങി പേരപ്പൻ ഉപവാസമിരിക്കുന്നു. “ഈയാഴ്ച നടപടി ഉണ്ടാവും തീർച. ഉന്നതാധികാര സമിതി ഇന്ന് റിപ്പോർട് സമർപ്പിക്കും. പുതിയ ഡാമിനും പുതിയ കരാറിനുവേണ്ടിയുള്ള പരാമർശവും അതിലുണ്ടാവും തീർച“-സമരപ്പന്തലിലെ വായു പോലും മന്ത്രിക്കുന്നത് കേട്ടൂ. മയിലപ്പൻ ചേട്ടൻ തന്റെ കപ്പ വില്പന തിർക്കിട്ട് തീർത് പന്തലിലേക്കെത്തുന്നതുവരെ അവിടെ ഇരുന്ന ടാക്സിക്കാരൻ ചേട്ടൻ “ഞാനൊന്ന് ഓട്ടം പോയിട്ട് വരാം” എന്ന് പറഞ്ഞ് ജീപ്പുമായി പോയി. നിരപ്പേലച്ചൻ കുർബാനയും സഭയിലെ അത്യാവശങ്ങളും നിർവഹിച്ച് ഉടനെയെത്തും എന്ന് പറഞ്ഞു. അന്ന് സമര സമിതി ഇൻ-ചാർജായിരുന്ന് ജോൺസൻ കൂട്ടുകാരന്റെ അപകടമരണവാർത്തയറിഞ്ഞ് മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ച് തിരക്കുന്നു.”മരിച്ച് അല്ലെ. പാവം. എവിടെയാ ഇപ്പൊ..ഞങ്ങൾ ഇവിടെ എന്തെങ്കിലും ഒരുക്കേണ്ടതുണ്ടോ..?” 

ഞാൻ ആ പന്തലിലിരുന്ന് ഇങ്ങനെ ആലോചിച്ചു. 2007-ൽ സമരസമിതി എങ്ങനെ ആയിർന്നോ അതേ അവസ്തയിൽ തന്നെ ഇന്നും. നാമൊക്കെ കുറെ ഒച്ചപ്പാടുകളും ഫേസ്ബുക് വിപ്ലവവും തമിഴ്നാടിനെ തെറിവിളിക്കലും മെഴുകുതിരി പ്രാർഥനയുമൊക്കെ നടത്തി സമരപോരാളികളാണെന്ന് ഊറ്റം കൊള്ളുകയായിരുന്നില്ലേ. ഓഫീസിലും വീട്ടിലും ഒക്കെയിരുന്ന്. നമ്മെക്കൊണ്ടാവുന്നത് നാം ചെയ്തു എന്ന് മനസ്സിനെ ആശ്വസിപ്പിക്കാം. നല്ലത്. പക്ഷെ ഇവിടെ ഈ പാവം ജനങ്ങൾക്ക് സമരം ആത്മാവിന്റെ ഭാഗമാണ്. “ഭാഗമല്ല” ആത്മാവ് തന്നെയാണ്. നിത്യച്ചെലവ് നിർവഹിക്കാൻ പാടുപെടുന്ന ഈ സാധാരണക്കാർ അവരുടെ ഒരു ദിനത്തിന്റെ നല്ലൊരു ഭാഗം ഈ സമരസമിതിയോടൊത്ത് ചിലവഴിക്കുന്നു. ആർക്ക് വേണ്ടി.. അവർക്കു മാത്രമല്ല എനിക്കും നിങ്ങൾകും ഓരോ കേരളീയനും വേണ്ടി. 



ലജ്ജിക്കേണ്ടതുണ്ട് നാം. ഫേസ്ബുക് വിപ്ലവം നമ്മെപ്പോലെ അനേകർക്ക് ഈ മുല്ലപെരിയാർ വിഷയത്തെപ്പറ്റി സാമാന്യമായ അവബോധം ജനിപ്പിക്കാൻ ഇടയാക്കി എന്ന വസ്തുത പറയാതെ വയ്യ. അതിന് ഇതിനേക്കാൾ നല്ല വഴി മറ്റൊന്നില്ല താനും. പക്ഷെ മുല്ലപ്പെരിയാർ സമരത്തിന്റെ ആത്യന്തികമായ ലക്ഷ്യപ്രാപ്തിക്ക് അത് എത്രത്തോളം ഉതകുന്ന് എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലത്. 
സമര സമിതിയുടെ ഈ ചിത്രത്തിലേക്ക് ഒന്നുകൂടി നോക്കുക. അവിടെ ഒഴിഞ്ഞ കസേരകളിലെ ശൂന്യതയിൽ സമരസമിതിയിലെ ഇടുക്കിക്കാരുടെ വിയർപും നെടുവീർപും നിറയുന്നുണ്ട്. അവരിപ്പോളെത്തും. അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തിയിട്ട്. പക്ഷെ ആ കസേരകളിൽ നിറയുന്ന ഒരു വലിയ ക്യാവിറ്റി ഉണ്ട്. നികത്താനാകുന്ന ഒരു ശുന്യത. അത് നമ്മളാണ്. നമ്മളാണ് അവിടെ ഉണ്ടാകേണ്ടിയിരുന്നത്. നാമാണ് ആ മുദ്രാവാക്യങ്ങൾ ഏറ്റുപാടേണ്ടിയിരുന്നത്. 

ഈ പന്തലിലെ വായു എന്നോട് ഒന്നു കൂടി സൂചിപ്പിച്ചു.  

“പത്രങ്ങളും ചാനലുകളും ഇവിടെ  നിറഞ്ഞിരുന്നത് മുല്ല്ല്ലപ്പെരിയാർ വിപ്ലവം ജനങ്ങളിലേക്കെത്തിക്കാനായിരുന്നില്ല. മറിച്ച് അവിടെ ഉപവാസമനുഷ്ടിക്കാനെത്തിയ രാഷ്ട്രീയ ശക്തികളൂടെ ആരോഗ്യനിലയെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകാനായിരുന്നുവെന്ന്. ഇത്ര വലിയ സ്കൂപ് എവിടെക്കിട്ടൂം..? ലൈവായിരുന്നില്ലെ പരിപാടി. “ നല്ലത്. എല്ലാം നല്ലത്
ഒരു ചെറുകാറ്റ് വന്ന് മന്ത്രിച്ചു. 
“കൂറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് വിയർപ്പിന്റെ ഗന്ധമായിരുന്നു. ജനസാഗരത്തിന്റെ വിയർപ്പിന്റെ ഗന്ധം. പക്ഷെ അതിനു വിപ്ലവച്ചുവയായിരുന്നില്ല. ഇതേ ചാനലുകളിലും പത്രത്തിൽ വരാവുന്ന ഒരു ഫോട്ടോയിലും പതിയാവുന്ന സ്വന്തം ചിത്രത്തിന്റെ വിപ്ലവ സാധ്യതയെക്കുറിച്ചുള്ള ചിന്തയും, കൂത്ത് കാണാനുള്ള ജിജ്ഞാസയും സമുദായ നേതാക്കന്മാരുടെ കല്ലെപ്പിളർക്കുന്ന കല്പനയുടെ ചൂടുമായിരുന്നു.” നല്ലത് അതും നല്ലത്. 

പഴയത് പഴയത് തന്നെ. ഇപ്പൊ എന്താണവസ്ത...? ഞാൻ ചോദിച്ചു. 

മറുപടി തന്നത് അപ്രതീക്ഷിതമായി എത്തിയ വേനൽമഴ. 

“ കണ്ടില്ലേ നീ.. കാത്തിരുപ്പ്. അനന്തമായ കാത്തിരിപ്പ്. പുതിയ ഡാമിനും പുതിയ കരാറിനും വേണ്ടി ഈ ജനങ്ങളുടെ ജീവനും സ്വത്തിനും ഇതര ജില്ലകളിലെ 3 മില്യൺ ജനങ്ങളുടെ സംരക്ഷണത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും കേർളത്തിലെ ആകമാനം ജനങ്ങളൂടെ ഊർജ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയുള്ള നിർണായക ശുപാർശകൾ അടങ്ങിയ റിപോർട് ഉന്നതാതികാര സമിതി സമർപ്പിക്കുക്കയാണ് നാളെ. അതിലെ ഉചിതമായ ശുപാർശകൾക്ക് മേൽ സുപ്രീം കോടതി അതീവ പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ഈ പാവം ജനങ്ങളെ അവർ കൈവെടിയാതിരിക്കണെ എന്ന് ഞാനും പ്രാർഥിക്കട്ടെ കൂട്ടൂകാരാ.” 

ആശ്വാസത്തോടെ എന്നാൽ അതിലേറെ വേദനയുടെ നെരിപ്പോടും നെഞ്ചിലേറ്റി സമരസമിതി വിട്ട് പുറത്തേക്കിറങ്ങിയ അവധൂതന്റെ മുന്നിൽ ഒരു വെള്ളിടി വെട്ടി. ഓടി പന്തലിനുള്ളിലേക്ക് കയറിയപ്പോൾ ഇടിമിന്നലിന്റെ ശബ്ദം ചെവിയിൽ പൊട്ടിച്ചിതറി. 

“മുല്ലപ്പെരിയാർ അണക്കെട്ടിനു ബലക്ഷയമില്ല. എന്നാൽ ആവശ്യമെങ്കിൽ പുതിയ ഡാം നിർമിക്കാവുന്നതുമാണ്” എന്ന് ഉന്നതാധികാരസമിതിയുടെ റിപ്പോർടിൽ പരാമർശമുണ്ടത്രെ. 

ഒരു നിമിഷം പിന്നെ അവിടെ നിന്നില്ല. നേരെ വേനൽ മഴയിലേക്കിറങ്ങി. ഘോരമായ ഇടിമിന്നലോ മേഘനാദമോ കാറ്റോ മഴത്തുള്ളികളോ പറയുന്നത് എനിക്ക് കേൾക്കണമെന്നില്ലായിരുന്നു. അതിനും മുകളിൽ ഒരായിരും നിലവിളികൾ ഉയർന്ന് വരുന്നുണ്ടായിരുന്നു മനസ്സിന്റെ ഉള്ളിൽ നിന്ന്. “ എന്തിനാണ് നിങ്ങൾ ഞങ്ങളെ (കൊല്ലാതെ) കൊല്ലുന്നത്..?“ 

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

ഭൂചലന വേളയിൽ നിങ്ങളുടെ ജീവരക്ഷക്ക് 16 പ്രവർത്തന പദ്ധതികൾ





മുന്നറിയിപ്പില്ലാതെ നമ്മെ നേരിടുന്ന ഒരു വിപത്താണ് ഭൂകമ്പം എന്നത് മാത്രമല്ല ഒരു പ്രകമ്പനത്തിനു പിന്നാ‍ലെ പല കുലുക്കങ്ങളും ഉണ്ടാകാമെന്നതും അത് നാം ആയിരിക്കുന്ന സ്ഥാനങ്ങളെ എങ്ങനെയൊക്കെ നാശകരമായി ബാധിക്കാം എന്നും പ്രവചിക്കാനാവില്ല. ആയതിനാൽ തന്നെ മുൻ കരുതലുകളല്ല കുലുക്കം അനുഭവപ്പെടുന്ന അതേ നിമിഷം മുതൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളാണ് വേണ്ടത്. അതും അവനവൻ സ്വയം സ്വീകരിക്കേണ്ടത്. കേരളം തുടർചയായ ഭൂചലനങ്ങളെ നേരിടുന്ന ഇക്കാലത്തും വരും കാലങ്ങളിലും ഈ പെരുമാറ്റച്ചട്ടങ്ങൾ വിവിധ തുറകളിലുള്ള മുതിർന്നവർ മുതൽ ചെറിയ കുഞ്ഞുങ്ങൾ വരെ അറിഞ്ഞിരിക്കുകയും പരിശീലിക്കേണ്ടതുമുണ്ട്. അതിനാലാണ് ഈ സുരക്ഷാ നടപടികൾ നമ്മുടെ ഭാഷയിൽ തന്നെ വിവരിക്കുന്നത്.

I. ചലന സമയത്ത് നിങ്ങൾ ഒരു കെട്ടിടത്തിനുള്ളിലാണെങ്കിൽ;

1. നിലത്ത് കിടക്കുക

2. മേശയുടെയോ മറ്റേതെങ്കിലും ഫർണിച്ചറിന്റെയോ അടിയിലേക്ക് നീങ്ങിയിരിക്കുക. ചലനം കഴിയുന്നതുവരെ അവയുടെ കാലുകളിൽ മുറുകെ പിടിക്കുക (ഇവയൊന്നുമില്ലാത്ത പക്ഷം, നിങ്ങളുടെ കൈകളും ഏതെങ്കിലും വസ്ത്രമോ ഉപയോഗിച്ച മുഖവും തലയും മറച്ച മുറിയുടെ ഒരു ഒഴിഞ്ഞ മൂലയിൽ കൂനിക്കൂടി ഇരിക്കുക.

3. ഗ്ലാസ് ചുമരുകൾ ജനാലകൾ വാതിലുകൾ തുടങ്ങി മറിഞ്ഞു വീഴാവുന്ന യാതൊന്നിനും തൂക്കുവിളക്കുകൾക്കും ഫർണിച്ചറിൽ നിന്നുമൊക്കെ സുരക്ഷിതമായ അകലം പാലിക്കാൻ ശ്രദ്ധിക്കുക.

4. നിങ്ങൾ കിടക്കയിലാണെങ്കിൽ (മുകളിൽ നിലം പതിക്കാവുന്ന തൂക്കുവിളക്കുകൾ ഇല്ലയെങ്കിൽ ബെഡിൽ തന്നെ കിടക്കുകയും തലയിണയോ ബെഡൊ ഉപയോഗിച്ച് മുഖവും (പറ്റുമെങ്കിൽ ശരീരവും മറക്കുക. തൂക്കുവിളക്കുകൾ ഉണ്ടെങ്കിൽ മുറിയുടെ മൂലയിലേക്ക് സ്റ്റെപ് 1 പ്രകാരം നീങ്ങി പ്രവർത്തിക്കുക.

5. കെട്ടിടത്തിനു വെളിയിലേക്ക് ഉറപ്പുള്ളതും സുരക്ഷിതവുമായ ഇടനാഴിയോ സ്റ്റെപ്പുകളോ വാതിലുകളോ വളരെ അടുത്ത് ഉള്ള പക്ഷം മാത്രം പുറത്തേക്ക് ഓടുക.

6. ചലനം തിരുന്നു എന്ന് ഉറപ്പുവരികയും പുറത്ത് സുരക്ഷിതമാണെന്ന് മനസ്സിലാകുകയും ചെയ്യുമ്പോൾ മാത്രം കെട്ടിടത്തിൽ നിന്നും പുറത്ത് വരിക. (ചലന സമയത്ത് പുറത്ത് കടക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് കൂടുതൽ അപകടവും മുറിവും സംഭവിക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു.) കേരളം കഴിഞ്ഞ ദിവസം കണ്ടതും ഇത്തരം പ്രതികരണമായിരുന്നു)

7. ഫയർ ആന്റ് സേഫിറ്റി ഉള്ള കെട്ടിടങ്ങൾ ചലന സമയത്ത് വൈദ്യൂതി വിശ്ചേദിക്കപ്പെടുമെന്നും സ്പ്രിങ്ഗ്ലർ വഴി ജലം മുറിയിൽ പ്രവഹിക്കുമെന്നും അറിഞ്ഞിരിക്കുക.ഫയർ അലാറം മുഴങ്ങുകയും ചെയ്യും.

8. ചലന സമയത്ത് ലിഫ്റ്റുകൾ യാതോരു കാരണവശാലും രക്ഷാ മാർഗമെന്ന നിലയിൽ ഉപയോഗിക്കരുത്. (അത് നിങ്ങൾ ലിഫ്റ്റിൽ (ഷാഫ്റ്റിൽ) കുടുങ്ങിപ്പോകുന്നതിന് ഇടയാക്കും.) “കേരളത്തിൽ ലിഫ്റ്റ് ഒഴിവാക്കാൻ എ എസ്സൈയൊട് ഉപദേശിച്ച കോൺസ്റ്റബിളിന്റെ ബുദ്ദിപരമായ പ്രവർത്തിയെ തമാശയാക്കി മനോരമ ചിത്രീകരിച്ചത് ഖേദകരവും തികച്ചും കുറ്റകരവുമാണ്”


II. ചലന സമയത്ത് നിങ്ങൾ കെട്ടിടത്തിനു പുറത്താണെങ്കിൽ;

9. കെട്ടിടങ്ങൾ, വൈദ്യുത പോസ്റ്റുകൾ, ടവറുകൾ, ലൈനുകൾ, വിളക്കുകാലുകൾ എന്നിവയിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് നിൽകുക.

10. ചലനം ഒഴിവാകുന്നതുവരെ മേല്പറഞ്ഞ സ്ഥാനങ്ങളിലേക്ക് നീങ്ങി നിൽകുക മാ‍ത്രം ചെയ്യുക. കെട്ടിടങ്ങൾക്കടുത്ത് നിൽകുന്നത്, മുകളിൽ നിന്നും അടർന്നുവിഴുന്ന വസ്തുക്കൾ ചുമരുകൾ, ഗ്ലാസ്, തുടങ്ങിയവ പതിച്ച് മുറിവേല്കാൻ കാരണമാകും. (ഇത്തരം അപകടങ്ങളാണ് കൂടുതലും സംഭവിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുക.)


III. നിങ്ങൾ ചലിക്കുന്ന വാഹനത്തിനുള്ളിലാണെങ്കിൽ;


11. മേല്പറഞ്ഞ പ്രകാരമുള്ള സുരക്ഷിത സ്ഥാനത്ത് വാഹനം നിർത്തി അതിനുള്ളിൽ തന്നെ ഇരിക്കുക. കെട്ടിടങ്ങളുടെ സമീപത്തോ അതിനുള്ളിലെ പാർകിങ് സ്ഥലത്തോ, മരച്ചുവട്ടിലോ, ഓവർബ്രിഡ്ജ്, സബ് വേ വൈദ്യുത പോസ്റ്റുകൾ തുടങ്ങിയവയുടെ സമീപം നിർത്തരുത്.

12. ചലനം നിലച്ച ശേഷം ശ്രദ്ധയോടെ മാത്രം മുന്നോട്ട് നീങ്ങുക. കേടു സംഭവിച്ച പാലങ്ങളും റോഡുകളും ഒക്കെ ഉണ്ടാകാവുന്നതിനാൽ വളരെ ശ്രദ്ധിച്ച് മാത്രം നീങ്ങുക.

IV. ദുരന്ത ശേഷം കെട്ടിടാവശിഷ്ടങ്ങൾകുള്ളിൽ കുടുങ്ങിയാൽ;

13. യാതൊരു കാരണവശാലും തീപ്പെട്ടി, ലൈറ്റർ തുടങ്ങിയവ ഉരച്ച് വെളിച്ചമുണ്ടാക്കരുത്. തീപിടിക്കാവുന്ന വാതകങ്ങളോ ദ്രാവകങ്ങളോ ഒക്കെ അവിടെ ഉണ്ടാകാം.

14. പൊടിപാറുന്ന തരത്തിൽ നീങ്ങാനോ പുറത്തേക്ക് കടക്കാനോ ശ്രമിക്കാതിരിക്കുക.

15. തൂവാലയോ വസ്ത്രഭാഗമോ കൊണ്ട് മുഖവും വായയും മറക്കുകയൊ കെട്ടുകയൊ ചെയ്യുക.

16. കയ്യിലോ കീചെയ്നിലോ പോകറ്റിലോ (ദുരന്ത സാധ്യത ഉള്ള സ്ഥലങ്ങളിൽ ആളുകൾ നിർബന്ധമായും കയ്യിൽ കരുതുക) ഉള്ള ഒരു വിസിൽ  വായിൽ ചേർത്ത് വച്ച ശബ്ദിക്കുന്നത് നിങ്ങൾ കുടുങ്ങിയിരിക്കുന്ന സ്ഥാനം നിർണയിക്കാൻ രക്ഷാപ്രവർത്തകർക്ക് സഹായമേകും. അങ്ങനെ വായിൽ ചേർത്തുവയ്കുന്ന വിസിൽ നിങ്ങളുടെ ബോധം മറയാവുന്ന സാഹചര്യത്തിലും ശബ്ദമുണ്ടാക്കാൻ ഉപകരിക്കുമെന്ന് ഓർക്കുക. കൈകൾ ചലിപ്പിക്കാനാവുമെങ്കിൽ, മൊബൈൽ ഫോൺ, സമീപത്തു കണ്ടേക്കാവുന്ന ലോഹ പൈപ് ഇത്രര ലോഹ വസ്തു തുടങ്ങിയവയൊക്കെ ശബ്ദമുണ്ടാക്കാൻ ഉപയോഗിക്കാമെന്നും മനസ്സിലാക്കുക.

മലമ്പ്രദേശങ്ങളിലുളളവർ പാറകളോ, ജലാശയങ്ങളോ, കിണറുകളുടെ സമീപമോ മൺ തിട്ടകളുടെ മുകളിലോ സമിപമോ ഒന്നും നിൽകാതിരിക്കുക. ബീച്ചിൽ നിൽകുകയാണെങ്കിൽ ഉയർന്ന ഇടങ്ങളിലേക്ക് വളരെ വേഗത്തിൽ മാറുക.


ഈ മാർഗനിർദേശം പരമാവധി ആളുകളുടെ ജീവരക്ഷക്ക് ഉതകട്ടെ എന്ന താല്പര്യത്തിൽ എം ഇ എം വോളണ്ടിയർമാർ പ്രസിദ്ധീകരിക്കുന്നത്.

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

കണ്ണുതുറക്കാത്ത ദൈവങ്ങളേ.. നിങ്ങളീ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ..


കണ്ണുതുറക്കാത്ത ദൈവങ്ങളെ..
കരയാനറിയാത്ത..ചിരിക്കാനറിയാത്ത
കളിമൺ പ്രതിമകളെ...

വയലാർ വെറുതെയല്ല ഈ വരികളെഴുതിയത്. സർവത്ര അഭിമാനികളും അതിനേക്കൾ അഹംഭാവികളുമായ അഭിനവ രാഷ്ട്രീയ പ്രവരന്മാർ മാത്രമാണപ്പോ ഈ വരികളിലെ ഇത്.. എന്തിനേറെപ്പറയണം. നാൾക്കു നാൾ ലവന്മാരെ ചുമക്കാൻ കേരളഭൂമിക്ക് ഇനീം ലേശം കൂടീ കരുത്തുകൊടൂക്കണെ പരശുരാമൻ സാറേ.. 

വളരെ സിമ്പിളായ ഒരു സംഭവമാണ് ഇപ്പോഴത്തെ സാമൂഹ്യന്റെ ഇളക്കത്തിനു മൂലവും കാരണവും. സർവത്രാതി ഐപീയെല്ലിലെ മതിലിടിയലും കോടീപതി സെഞ്ചൂറിയൻ കഥകളും സീപിയെല്ലെന്ന സിനിമക്കളിയും മാത്രമാണല്ലോ ഇന്ത്യാമഹാരാജ്യത്തെ മുഖ്യ കേളിയും വാർത്താപ്രക്ഷേപണവും നാട്ടൂവർത്തമാനവും. അങ്ങനെയിരിക്കെ ദാ കേട്ടു ഒരു വാർത്ത. (പ്രീയവായനക്കാരാ താങ്കൾ കേട്ടുകാണില്ല ഇത് മഹാരാജാസ്സുകാരുടെ സ്വകാര്യവാർത്തയാണേ) 

മഹാരാജാസ്സിന്റെ എം സി ആർ വി ഹോസ്റ്റലിലേക്ക് ഡിസ്കസ് ത്രോയിൽ ഒരു സ്വർണമെഡലും, ജാവലിൻ തോയിൽ ഒരു വെള്ളി മെഡലും 4x400 മീറ്റർ റിലേക്ക് ഒരു വെങ്കലവും എത്തിയിരിക്കുന്നു.  സംഗതികൾ എല്ലാം ഒരേയൊരാൾ കൊണ്ടുവന്നത്. “രഞ്ജിത് എം എസ്” എന്ന ബി എ ഹിസ്റ്ററി മൂന്നാം വർഷക്കാരനും എംസിയാർവി ന്യുമെൻസ് ഹോസ്റ്റലിലെ അന്തേവാസിയുമായ ചുണക്കുട്ടിയാണ് കഥാനായകൻ.  ബംഗളുരുവിൽ നടന്ന ദേശീയ പാരാ അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരള നാടിന്റെ അഭിമാനം കാത്ത മിടുമിടുക്കൻ. ടിന്റു ലൂക്കയും ഉഷച്ചേച്ചീടെ പിള്ളാരും മേഴ്സിക്കുട്ടന്റെ പുത്രനുമൊക്കെ കേരളരാജ്യത്തെ മ‌-കാരത്തിൽ തുടങ്ങുന്ന പത്രങ്ങളും ദേശാഭിമാനിയുടെ ഇതളും ചാനൽ പടകളും സവിസ്തരം ആഘോഷിച്ചപ്പോൾ  പാരാ അത്ലെറ്റിക്സ് ച്യമ്പ്യൻഷിപ്പിലെ നേട്ടം പൂടക്കു സമം അവഗണിക്കപ്പെട്ടതിൽ ലവലേശം ശംശയിക്കേണ്ട. അതങ്ങനെയെ ആവൂ. കഥാനായകനായ രഞ്ജിത് എം എസ് അതോട്ട് കാണാനും പോകുന്നില്ല. കാരണം രഞ്ജിത് കാഴ്ചയറ്റവനാണ്. നിങ്ങളുടെ ഭാഷയിൽ ബ്ലൈന്റ്. അവന്റെ നേട്ടങ്ങൾക്ക് മുന്നിൽ ഇതു വായിക്കുന്ന സാമൂഹ്യനും സഖാവും സുന്ദരികളും സുന്ദരന്മാരും സർവോപരി സർകാരും ബ്ലൈന്റ് ആയെന്നതാണ് മറ്റൊരു സത്യം. കോടികൾ ചെലവാക്കി കേരളാപ്രദേശ് ഒഴികെ എല്ലാ ലൊട്ടുലൊടുക്ക് സംസ്ഥനങ്ങളും യഥാവിധി അവരവരുടെ താരങ്ങളെ നാഷണൽ മീറ്റുകൾക്ക് വിടുമ്പോൾ കേരളം സാധാ തേഡ് ക്ലാസ് ട്രെയിൻ കമ്പാർട്മെന്റിൽ പാവം കുട്ടീകളെ തള്ളി വിടുന്നത് ചിലപ്പോ നിങ്ങൾ വായിച്ചിരിക്കും. കേരളത്തിനോട് സുല്ലിട്ട കായികതാരങ്ങളെ തമിഴ് നാടും മറ്റും കൊത്തിക്കൊണ്ടു പോയാലും ഇവിടെ കായികവകുപ്പ് “ഠ” വട്ടത്തിൽ വട്ടുകളിച്ച് നിൽകും. 

അങ്ങിനെയാണ് പാവം രഞ്ജിത്ത് വാർത്തയല്ലാതായത്. പിന്നെന്തിനു സാമൂഹ്യൻ ഇതിന്മേൽ വലിഞ്ഞ് തൂങ്ങണം..? അത് നിങ്ങളുടെ സംശയം. 
പറഞ്ഞ് തരാമേ..

ഇപ്പറഞ്ഞ രഞ്ജിത്ത് കേരളത്തിന്റെ പ്രതിനിധിയായി നാഷണൽ പാരാ അത്ലെറ്റിക് ചാമ്പ്യൻഷിപ്പിനു വണ്ടിപിടിച്ചത് 500 രൂ ഇന്ത്യൻ മണീസുമായിട്ടാണെന്ന് എംസിയാർവിക്കാർക്ക് മാത്രമറിയാവുന്ന രഹസ്യം. അതും കടം വാങ്ങിയത്. ഫുഡാന്റക്കോമോഡേഷൻ സംഖാടകർ ഫ്രീയായി കൊടുത്തതുകൊണ്ട് കഴിക്കാനും കുളിക്കാനും കിടക്കാനും പാങ്ങായി. ഡെയ്ലി അഞ്ഞൂറു മണീസ് മെയ്കാട് വർക്കർ ശമ്പളം കൈപറ്റുന്ന കേരളത്തീന്ന് ഒരു പാവം അത്ലെറ്റ് ഇങ്ങനെയും ഒരു നാഷണൽ ലെവൽ മീറ്റിൽ പങ്കെടുക്കുന്നു. അഭിമാനിക്കാനുള്ള വകയുണ്ട്. മഹാരാജാസ്സിനു വേണ്ടി ബ്ലൈന്റ് ക്രിക്കറ്റ് മത്സരത്തിൽ ട്രോഫി നേടിയ ഈ ആൾ കേരള ബ്ലൈന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അതേസമയം ആൾകേരള ബ്ലൈന്റ് സ്റ്റൂഡന്റ് ഫെഡറേഷന്റെ സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയാണു സഹോദരങ്ങളെ.  എന്നിട്ടൂം രഞ്ജിത്തിനും മീറ്റിനു പോകാൻ പിരിവെടുത്ത അഞ്ഞൂറു രൂപ മാത്രം. അങ്ങനെ അഞ്ഞൂറു രൂപയുടെ സാമ്പത്തിക ചെലവിൽ രഞ്ജിത്ത് കേരളമഹാരാജ്യത്തിനു നേടിക്കൊടുത്തതാണ് ആ കൈയ്യിലിരിക്കുന്ന സ്വർണ/വെള്ളി/വെങ്കല മെഡലുകൾ. സർവരാജ്യ മലയാളികളെ നാണിച്ചുകൊള്ളുക. ആ മെഡലുകൾ എന്നെയും നിങ്ങളെയും നോക്കി ആർത്തു കൂവുന്നുണ്ട്.

പോട്ടെ ഇനീം സാമൂഹ്യനു കലി തീർക്കാനുണ്ട്. പക്ഷെ സർകാർ വശം ചില ചോദ്യങ്ങളായി എറിഞ്ഞു തരാം. സൌകര്യപ്പെടുമെങ്കിൽ സ്വസ്തമായി ഇരുന്ന് ചിന്തിക്ക് ബഹു. കായിക വകുപ്പ് മന്ത്രീ, ബഹു ബഹു വിഗലാംഗക്ഷേമ ഉദ്യോഗസ്ഥപ്രഭുക്കളെ.

1. കേരളത്തിനെ പ്രതിനിധീകരിച്ച് രഞ്ജിത്ത് ബംഗളുരുവിലേക്ക് പോയത് ആരാനും നിങ്ങളോട് പറഞ്ഞിരുന്നോ..? 
2. പറഞ്ഞിരുന്നെങ്കിൽ തന്നെ രഞിജിത്തിനും കൂട്ടുകാർക്കും യാത്രാപ്പടിയെങ്കിലും കൊടുക്കാൻ നിങ്ങൾക്ക് നേരവും കാലവും ഒത്തില്ലെ..? 
3. രഞ്ജിത് മെഡലുകളും കൊണ്ട് തിരിച്ചു വന്നപ്പോ നിങ്ങളിലൊരാളും ആ വഴി വന്നില്ലല്ലോ ഒരു നല്ല വാക്ക് പറയാൻ. അതോ പിറവത്തീന്ന് നെയ്യാറ്റിങ്കരക്കുള്ള യാത്രാക്ഷീണത്തിലാന്നോ..?
4. നാഷണൽ പാരാ അത്ലെറ്റിക് വിജയികൾക്ക് സ്വർണമൊന്നുക്ക്- രൂ 3 ലക്ഷവും, വെള്ളിക്ക് രൂ.2 ലക്ഷവും, വെങ്കലത്തിനു 1 ലക്ഷവും കൊടുത്ത മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൽ ഇന്ത്യാമഹാരജ്യത്തിനെ ഭാഗം തന്നെയോ..? അങ്ങിനെയെങ്കിൽ കേരളമോ..? 
5.  ഇനി രഞ്ജിത്തും കൂട്ടരും പങ്കെടുക്കേണ്ട പാരാ ഓളിമ്പിക്സ് നാഷണൽ ക്യാമ്പിനെ കുറിച്ച് എന്തരേലും വെവരമുണ്ടോ മന്ത്രാലയമേ..? 
6. രഞിത്തിനും കൂട്ടർക്കും നാഷണൽ ക്യാമ്പിനു പോകാനുള്ള ചെലവ് കൊടുക്കാൻ വേൾഡ് ബാങ്കിന്റെ ഫണ്ട് തരപ്പെടുത്തേണ്ടതുണ്ടൊ അതോ ഇവർ വീടും പറമ്പും പണയം വയ്കണോ..? 
(ഏക ജ്യേഷ്ഠന്റെ വരുമാനമാണ് രഞ്ജിത്തിന്റെ ആലുവയിലുള്ള വീടിന്റെ ഊർജം എന്ന് കൂട്ടിച്ചേർക്കട്ടെ). 
7. അംഗവൈകല്യമില്ലാത്ത കായിക താരങ്ങൾ മെഡലുമായി തിരിച്ചെത്തുമ്പോൾ നാടുമുഴുവൻ കൊണ്ടാടി നഗരപ്രദിക്ഷിണവും നടത്തി അവർക്ക് റെയില്വേയിലും പോലീസിലും ജ്വാലി കൊടുക്കാൻ അല്പം മടിച്ചാണെങ്കിലും ശ്രമിക്കുന്ന കേരളനാട്ടിൽ ഈ വീരനായകന് ഒരു മിനിമം ഓഫീസ് അസിസ്റ്റന്റ് തസ്തിക ശൃഷ്ഠിച്ചു കൊടുത്താൽ ആകാശമിടിഞ്ഞ് പോകുമോ മന്ത്രീ സാറെ..? 
8. കായികതാരവും പുരസ്കാര ജേതാവുമായിട്ടൂം നാടിന്റെ അഭിമാനം ദാ ഇങ്ങനെ മെഡലുകളായി കൊണ്ടുവന്നു തന്നിട്ടൂം അംഗവൈകല്യത്തെച്ചോല്ലി ഈ പാവങ്ങളെ തമസ്കരിക്കുന്ന എന്നെയും നിങ്ങളെയുമൊക്കെ എന്തോന്ന് വിളിച്ചാലാണ് മതിയാവുക എന്നുകൂടി പറഞ്ഞ് തരണം പൊന്നും കൂടപ്പിറപ്പുകളെ. 
കണ്ണുള്ളവർ മാത്രം കാണട്ടെ.. ചെവിയുള്ളവർ മാത്രം കേൾക്കട്ടെ. ഇതുണ്ടായിട്ടൂം കാണാത്തവരും കേൾക്കാത്തവരും അവരവരുടെ ഹൃദയങ്ങൾക്ക് വൈകല്യമുള്ളവരാകയാൽ നിങ്ങൾ സുഭിക്ഷം തിന്നു കുടിച്ച് വാഴുക. അവസാനം ഏതെങ്കിലും ആശുപത്രിയുടെ ഐ സി യുവിൽ യന്ത്രശ്ശവമാകുക. ഒടുവിൽ ഒരു സ്വിച്ചിന്റെ സ്വരത്തോടെ മരണത്തെ പുൽകുക. 

കുറിമാനം: ഇതു വായിച്ചിട്ട് രഞ്ജിത്തിനെ കാണണമെന്നു തോന്നുവർ നേരെ എറണാകുളത്ത് എം സി ആർ വി ഹോസ്റ്റലിലെത്തുക. ഫോണുള്ളവർ വിളിക്കുക. 9747385560-രഞ്ജിത്. ഒരു നമ്പർ കൂടി തരാം കൂട്ടൂകാരന്റെ. 9747648103. ആദ്യത്തെ നമ്പർ തൽകാലം നിലവിലില്ല. ബംഗളുരുവിലെ നാഷണൽ പാരാ അത്ലെറ്റിക് ച്യമ്പൻഷിപ്പിനിടയിൽ രഞ്ജിത്തിന്റെ കയ്യിൽ  നിന്നും നഷ്ടപ്പെട്ടു. അതെ കേരളമഹാരാജ്യത്തിന്റെ അന്തസ്സു കാക്കുന്നതിനുള്ള പ്രയത്നത്തിനിടയിൽ. 


Related Posts Plugin for WordPress, Blogger...