ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

അണയാത്ത അക്ഷരദീപം

അക്ഷരങ്ങളാല്‍ കവിതകള്‍ പലതരം
ആ അക്ഷരങ്ങളാല്‍ ശ്ലോകങ്ങള്‍ പലവിധം
അങ്കത്തില്‍ കുതിക്കുന്ന പോരാളിയെ പോലെ
അക്ഷരഞ്ഞാനം മുന്നില്‍ നയിക്കവേ..

അറിവിന്റെ ഉറവിടം തേടി അലയുന്നു..
അകതാരില്‍ എങ്ങോ കോള്‍മയിര്‍ കൊള്ളുന്നു
ആ ദിവ്യാക്ഷരം തന്നുടെ സര്‍വ്വവും 
അക്ഷര ജ്ഞാനത്തിന്‍ ദിവ്യമാല..

ആയിരം കാതരം പണ്ട് പണ്ടേ..
അക്ഷര ദീപങ്ങള്‍ വാനില്‍ മാറ്റൊലി കൊള്ളവേ
അക്കാല ഭൂവില്‍ നിന്നോരുവാന്‍
അക്ഷര പുഷ്പങ്ങള്‍ കോര്‍ത്തിണക്കി..

ആയുധം കൊണ്ട് പോരാടി തോറ്റിടും വേദിയില്‍
അക്ഷരമാം പടവാള്‍ കൊണ്ട് ജയിച്ചത്‌ ഗാന്ധിയും
ജ്നാനമാം അക്ഷരം കൊണ്ട് ജയിക്കാത്ത ഒന്നുമേ
ഇല്ല ഈ പാരിടത്തില്‍ ..

- എ . പ്രസാദ് 
മയിലക്കര കള്ളിക്കാട് തിരുവനന്തപുരം 

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ബിസ്കറ്റുകള്‍ ബ്യൂറോക്രസ്സിയെ എങ്ങനെ സ്വാധീനിക്കുന്നു..? കൈസറിനോട് ചോദിക്കുക


വയല്‍ വരമ്പിലൂടെ നടന്ന് സുമതി റ്റീച്ചറുടെ അംഗന്‍വാടിയും കടന്ന് സാമൂഹ്യന്‍ മമ്മതിക്കാന്റെ ചായപ്പീടികയിലെത്തി. വെള്ളം കുറച്ച് കടുപ്പത്തില്‍ ഒരു ചായേന്റെ വെള്ളം തട്ടി.

പത്ത് മണീടെ ഉശിരന്‍ വെയില്‍. സാമൂഹ്യന്റെ പ്രപിതാമഹന്മാരുടെ പ്രായം വരുന്ന പുരാതന അരയാല്‍ ഒരെണ്ണം നില്‍ക്കുന്നുണ്ട് അവിടെ. തൊട്ടടുത്ത സര്‍ക്കാര്‍ ഉസ്കൂളിലെ കുട്ടി ഉശിരന്മാര്‍ വെയിലിനെ വെറും ഇസ്പേഡാക്കി ക്രിക്കറ്റ് വിളയാട്ടം നടത്തുന്നു. സമ്മതിക്കണം.

ചൂടു ചായക്കൊപ്പം കുറെക്കാലം മുന്‍പത്തെ ഒരു വെയില്‍ മനസ്സില്‍ തെളിയുന്നു. ലവലേശം മണലില്ലാതെ വെറും വെട്ടുകല്ലിന്റെ പ്രതലത്തില്‍ കിളിത്തട്ട് കളിക്കുന്ന, കൊച്ചുവറീതും ഉറുമീസും അസ്സനും മറ്റ് അസ്മാദികളും, കൂടെ സാമൂഹ്യന്‍ എന്ന വള്ളിനിക്കറുകാരനും. വെയില്‍ പോയിട്ട് ഉസ്കൂളിലെ വല്യ ചേങ്ങിലേന്റെ വലിയവായിലെ നിലവിളിപോലും ലവന്മാര്‍ക്ക് ഇസ്പേഡ്. കണാരന്മാഷുടെ രണ്ട് മണീക്കൂര്‍ ഗണിതക്ലാസ്സില്‍ കയറണമെന്ന് കലശലായ ആഗ്രഹമുണ്ടെങ്കിലും മാഷ് സമ്മതിക്കണ്ടേ. ഞങ്ങളോട് എന്തൊ പൂര്‍വകാല വൈരാഗ്യമുണ്ടെന്ന് തോന്നി. മാഷോട് അതിനെപ്പറ്റിയെങ്ങാന്‍ ചോദിച്ചാല്‍ അപ്പോ പറയും ഉസ്കൂള്‍ വര്‍ഷം തുടങ്ങിയ അന്നുമുതലുള്ള ഗൃഹപാഠം ഒരെണ്ണം വിടാതെ എഴുതി കൊണ്ടുവന്ന് കാണിക്കാതെ കയറ്റില്ലാ..ന്ന്. ഇതെന്ത് ന്യായം. ?

അങ്ങനെ എല്ലാ ദിവസവും കണക്ക് ക്ലാസ്സ് വെയില്‍ കൊള്ളാ‍നുള്ളതായി. കിളിത്തട്ട്, കാല്പന്ത് (ഫുട്ബോളല്ല വിജയാ. ഈ തുണി ഒരു വലിയ ഉഴുന്നുവടപരുവത്തില്‍ ചുറ്റിയെടുത്ത് അപ്രത്തെ തോമസ്സ് മുതലാളീടെ റബ്ബര്‍ത്തോട്ടത്തില്‍ ഒളിച്ചുകയറി അവിടെ ഇങ്ങനെ നിറഞ്ഞ് വരുന്നന്‍ റബ്ബര്‍പാലിന്റെ ചിരട്ടക്കുള്ളില്‍ മുക്കിയെടുത്ത് ഉണക്കി വീണ്ടും മുക്കി ഉണക്കി അങ്ങനെ അങ്ങനെ ദിവസങ്ങള്‍ നീണ്ട് നില്‍കുന്ന ഉത്പാദന പ്രക്രീയയിലൂടെ ഉരുത്തിരിഞ്ഞ് വരുന്ന ജബുലാനിയത്രെ സാധനം.) പിന്നെ അല്ലറചില്ലറ കള്ളനും പോലീസും. ഇങ്ങനെ കണക്ക് ക്ലാസ്സുകള്‍ ഉഷാറായി.

വേനല്‍കാലത്ത് ഇനിയുമുണ്ട് സാമ്പത്തികാടിസ്ഥാനത്തിലുള്ള വിളയാട്ടകള്‍. റബ്ബറിന്റെ ഇലകള്‍ ഇങ്ങനെ ശറ പറാ‍ കൊഴിഞ്ഞ് തുടങ്ങും. ഇടക്കിടക്ക് ടപ് ടപ് എന്ന് ചില പൊട്ടലുകളും ചീറ്റലുകളും. റബ്ബര്‍ക്കായ്കള്‍ വിളഞ്ഞ് പൊട്ടുകയാണ്. ഈ വെടിക്കെട്ട് നിലക്കാത്ത ഒരു പ്രവാഹമായിക്കഴിഞ്ഞാല്‍ കണക്ക് ക്ലാസ് നേരെ റബ്ബര്‍ത്തോട്ടത്തിലേക്ക് ഞങ്ങള്‍ പറിച്ച് മാറ്റും. മത്സരിച്ച് റബ്ബര്‍ക്കായ് പെറുക്കും. പെറുക്കി പെറുക്കി ആദ്യം നിക്കറിന്റെ പോക്കറ്റ് പിന്നെ ഷര്‍ട് നിക്കറിലാക്കി അതിനെ ഉള്ളിലേക്ക് കോളറിലൂടെയും നിറക്കും. നിറവയറുമായി നേരെ കഞ്ഞിപ്പെരേടെ പുറത്ത് വിറക് വച്ചിരിക്കുന്ന ഷെഡ്ഡിലേക്ക്. അവിടെ പഴയ അരിച്ചാക്കിന്റെ അരമുറിക്കുള്ളിലേക്ക് തട്ടു. സംഭരണശാല ഇതാണ്. നാള്‍ക്ക് നാള്‍ ആ സംഭരണം പൊടിപൊടിക്കും. 5,10,15,20 കിലോ വീതം ആകുമ്പോഴേക്കും ചാക്കുകളും ചുമന്ന് നേരെ കവലക്കുള്ള സുഗുണേട്ടന്റെ മലഞ്ചരക്ക് പീടികയിലേക്ക്. കിലോ ഒന്നിന് 1 രുപ നിരക്കില്‍ പൊടിപൊടിച്ച കച്ചവടം.


 കൊച്ച് വറീതിന്റ് അപ്പന്‍ കവലേലെ ടൌണിലെ പേരെടുത്ത ചുമട്ട് തൊഴിലാളിയായതിനാലും കൊച്ചുവറീത് ടിയാന്റെ മൂത്തസന്താനമെന്ന് നന്നായറിയുന്നതിനാലും സുഗുണേട്ടന്‍ വിലപേശാന്‍ നില്‍ക്കില്ല. കിട്ടിയ പൈസ അത്രയും തുല്യമായി വീതം വയ്ക്കുന്ന സോഷ്യലിസവും, വില്പനയുടെയും ലാഭം പങ്കുവയ്കലിന്റെയും ലസാഗുവും ഞങ്ങള്‍ അങ്ങനെ പഠിച്ചു.

കണാരന്‍ മാഷിന് എന്തറിയാം..?

ഇത് തന്നെയാണ് അപ്രത്ത് സെന്റ്മേരീസ് പള്ളിയുടെ പള്ളിവക റബ്ബര്‍തോട്ടത്തിന്റെയും തേക്കിന്‍ തോട്ടത്തിന്റെയും അവസ്ഥ. തേക്കിന്‍ കായ് പെറുക്കല്‍ ഇത്തിരി കൂടി പ്രയസമേറീയ ഗറില്ലാപ്പണിയത്രെ. കപ്യാര്‍ ലാസറേട്ടന്റെ ചീത്തവിളീയും മഠത്തിലെ ഉശിരന്‍ കൈസറിന്റെ അപര കുരയും പേടിക്കണം. കുര കേട്ടാല്‍ തെറി ഒന്നരത്തരം ഉറപ്പ്.

“ഈ ലാസറേട്ടന്‍ വേദപാഠ ക്ലാസ്സില്‍ പോയിട്ടില്ലേ ആവോ..? ഇത്തരും ചീത്ത പള്ളിപ്പറമ്പില്‍ ഉപയോഗിക്കാന്‍ പാടുണ്ടോ..?”- സംശയം സാമൂഹ്യന്‍ വക

"ടാ വറീതെ.. ഇനി നീ മലേപ്പറാ‍മ്പിലച്ചനെ കാണുമ്പൊ ഒന്ന് ചോദിച്ചേര്...?”

“ഏയ് എനിക്ക് മേല..ആ ചെകുത്താന്‍ കപ്യാരെ പള്ളിക്കാര്‍ക്ക് പേടിയാ. പള്ളീലെല്ലാരേയും മണിയടിച്ച് കൊല്ലുന്നത് അയാളാ..എന്നിട്ടൂം കലിതീരാതെ ചത്ത ശത്രൂനെ കുഴിയിലേക്ക് വച്ച് മണ്ണിട്ട് മൂടി കല്ലിട് ചവിട്ടി ഒതുക്കി മോളില്‍ മരത്തിന്റെ കുരിശ് വയ്ക്കുന്ന വരെ ചെകുത്താന്‍ ആ പള്ളിമണീന്റെ കയറില്‍ തൂങ്ങിയാടും.” അയാള്‍ക്ക് മാത്രം മരണമില്ലടാ..?”- വറീത്

അത് കേട്ടതും നേരിയ ഒരു പേടിയായി കപ്യാര്‍ മനസ്സില്‍ കയറി.

 “നിനക്ക് കേള്‍ക്കണൊ..” ഉറുമീസിന്റെ വക അടുത്ത വെടി.“ ഈ ലാസറ് കപ്യാരില്ലേ. ആരേലും മരിക്കാന്‍ കിടന്നാ അയാള്‍ അച്ചനേം കൂട്ടി അവിടെ ചെല്ലുമത്രെ. എന്നിട്ട് പള്ളീലെ വീഞ്ഞെന്നും പറഞ്ഞ് ഒരു വെള്ളം അച്ചനെക്കൊണ്ട് മരിക്കാന്‍ കിടക്കുന്ന ആളൂടെ തൊള്ളേലേക്ക് ഒഴിപ്പിക്കും. ആളപ്പൊഴേ വടി..”

 “എന്റെ ദൈവേ..ഇയാള്‍ ഭയങ്കരന്‍ തന്നെ..സൂക്ഷിക്കണം”..കപ്യാര്‍  ഒരു ഭീകര സത്വമായി ഞങ്ങളുടെയെല്ലാം മനസ്സിലേക്ക് ചുരമാന്തിക്കയറി.

പക്ഷെ. തേക്കിന്‍ കുരുവിന്റെ വ്യാവസായികമൂല്യം ഞങ്ങളെ തീവ്രവാദികളാക്കി.

ഗറില്ലാ അക്രമണ പരിപാടി ഏതാനും ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഉരുത്തിരിഞ്ഞ് വന്നു. ആക്ഷന്‍ നം.1: റബ്ബര്‍ക്കുരു വില്പനയില്‍ നിന്ന് ലഭിച്ച ലാഭത്തില്‍ ഒരു ഭാഗത്തെ സംഘടനയുടെ പ്രവര്‍ത്തന മൂലധനമാക്കി വകയിരുത്തി. അതിലെ 5 രൂപക്ക് പോക്കര്‍ മുതലാളീടെ പലചരക്കുകടേന്ന് മീനിന്റേം നായ്ക്കുട്ടീടേം ഒക്കെ രുപത്തിലുള്ള ബിസ്കറ്റ് തൂക്കി വാങ്ങി.

ഏതാനും ബിസ്കറ്റ് കൊച്ചുവറീത് കളസത്തിനെ പാക്കറ്റില്‍ നിറച്ചു. നേരെ ഒറ്റ നടത്തം. പള്ളീറബ്ബര്‍തോട്ടത്തിലൂടെ നേരെ മഠത്തിനെ അരമതിലിലേക്ക്.

കൈസര്‍ നല്ല ഉറക്കമാണ്. റബ്ബര്‍ക്കാ പൊട്ടൂന്നതിന്റെ ശബ്ദമാവാം കൈസറിന്റ ശ്രദ്ധക്കുറവിന് കാരണം. അരമതിലില്‍ കൊച്ച് വറീത് എത്തിയതും നേരെ കുനിഞ്ഞ് ഒറ്റയിരുത്തം.
കുറേ ദൂരെ ബാക്കി നക്സലൈറ്റുകള്‍ കൈതക്കാടിന് പിന്നില്‍ ഒളിഞ്ഞിരിക്കുകയാണ്. ഉശിരന്‍ ഉറുമീസ് അതിനോടു ചേര്‍ന്ന മഹാഗണിയുടെ മുകളീലും. കൊച്ചുവറീതിനും ഉറുമീസിനും പരസ്പരം കാണാം. ഉറുമീസിന് കൈസറിനെയും. ഒരു ചെറിയ പാളല്‍ മതി പണി മൊത്തത്തില്‍ പാളാന്‍.
ചെകുത്താന്‍ കപ്യാര്‍ പള്ളീടെ തിണ്ണ അടിച്ച് വാരുന്ന ഭീകര കാഴ്ച ഉറുമീസ് കണ്ടതപ്പോഴത്രെ.

വിപ്ലവച്ചൂടില്‍ ഉറുമീസ് അപാരമായ ധൈര്യം കൈവരിച്ചു. വറീതിന് സിഗ്നല്‍ നല്‍കി. അക്രമണം തുടങ്ങുകയാണ്.
അരമതിലിനു മുകളിലൂടെ ബിസ്കൂത്ത് ഒരെണ്ണം കൈസറിന്റെ മൂക്കിന്‍ തുമ്പിലേക്ക് പറന്ന് വീണു. കൈസര്‍ ശഠേന്ന് എണീറ്റു, കപ്യാരെ വിളിക്കാനായി വായ് തുറന്നു. പക്ഷെ ജന്തുസഹജമായ ഒരു ആകാക്ഷയില്‍ കുര വെറും ഒരു കോട്ടൂവാ പോലെ ചതഞ്ഞു.

 കൈസര്‍ ബിസ്കറ്റിനെ സൂക്ഷ്മമായി നിരീക്ഷിച്ചു. “ഇതെന്ത് സാധനം..ഇവിടെ കിട്ടൂന്ന ചാളയും റെസ്കും പിന്നെ ഞായറാഴചതോറും കപ്യാര്‍ എത്തിക്ക്യുന്ന എല്ലുമ്മുട്ടീം ഇത്യാതി ബൂര്‍ഷ്വാ സാധനങ്ങളുടെ പട്ടികയില്‍ ഈ സാധനം ഇല്ല.”

ആ ആകാംഷക്കിടയില്‍ സാധനം വായിലുടെ വയറ്റിലേക്ക് നിക്ഷ്ക്രമിച്ചു.
സംഭവം വന്ന വഴിയിലേക്ക് ഒന്ന് നോക്കി.
സംഭവം അകത്തായതിന്റെ ഊര്‍ജത്തില്‍ മുന്‍ കാലുകള്‍ നീട്ടി ഒന്നു നടു നീര്‍ത്തു.

 ഉറുമീസ് ഹാപ്പിയായി.സിഗ്നല്‍ വീണ്ടും. ബിസ്കറ്റ് നമ്പര്‍ 2 പറന്ന് കൈസറിനരികിലേക്ക്. കൈസറുടെ പരിശോധന മുറപടിയായി നടന്നു. മറുപടിയായി വറീതിന്റെ കീശ ഒഴിഞ്ഞും വന്നു. ഇടയ്ക്കിടെ വറീതിന്റെ തലയും മതിലിന് മുകളിലൂടെ കൈസറിനു കാണായി. പക്ഷെ പരിശോദിച്ച് തൃപ്തി വന്ന സാധനത്തിനെ സോഴ്സ് വറീതാണെന്ന് മനസ്സിലാക്കിയ കൈസര്‍ ബ്യൂറോക്രാറ്റായി വശംവദനായി.

വറീത് പൊസിഷനില്‍ നിന്ന് എണീറ്റ് നടന്നു. കൈതക്കാട്ടിലേക്ക്. കൈസറിന്റെ ഇത്തോളജി മഹാഗണിയുടെ ഇലപ്പടര്‍പ്പില്‍ നിന്ന് ഉറുമീസ് വിലയിരുത്തുന്നുണ്ടായിരുന്നു. കൈസര്‍ ഒരു ചെറിയ കുസൃതിയുടെയോ ബ്യൂറോക്രസിയുടെ ആക്രാന്തത്തിന്റെയോ ആയ ഒരു മുക്കല്‍ മൂളല്‍ പുറപ്പെടുവിക്കുന്നുമുണ്ടായിരുന്നു.

കൈതക്കാടിനു സെമിത്തേരി മതിലിനും ഇടക്ക് വറീത് എത്തിയതും കൈസര്‍ ബ്യൂറോക്രസ്സിയുടെ തനിക്കൊണം കാണിച്ചു. ദിഗന്തങ്ങള്‍ പൊട്ടൂമാറുച്ചത്തില്‍ അപാരമായ ഒരു കുര. “ശിര്‍ര്‍ര്‍ര്‍....ഉറുമീസ് മഹാഗണിയില്‍ നിന്ന് താഴെ. വറീത് സെമിത്തേരി മതിലിനു മുകളിലൂടെ അകത്തേക്ക്. പുറകെ ഗറില്ലകളും. അവിടുന്ന് അതി സൂക്ഷമമായ ഒരു നീക്കത്തിലുടെ അസ്തിക്കുഴിയിലേക്കുള്ള മതിലില്ലാത്ത ഭാഗത്തുകൂടെ നിഷ്ക്രമണം..

അങ്ങനെ ആക്ഷന്‍ നമ്പര്‍ 1 ഏകദേശം വിജയിച്ചതായി വിലയിരുത്തപ്പെട്ടു. പിന്നിടങ്ങോട്ടുള്ള ദിവസങ്ങളിലും ആക്ഷനുകല്‍ തുടര്‍ന്നു.
ക്രമേണ കൈസര്‍ തനി ബ്യൂറോക്രാറ്റാവുകയും ഗറില്ലകള്‍ തേക്കിന്‍ കുരു പെറുക്കുന്നത് ബിസ്കറ്റ് തിന്നുന്നതിനിടയില്‍ വെറുതെ നോക്കിയിരിക്കുകയും ചെകുത്താന്‍ കപ്യാരുടെ ശ്രദ്ധ അവിടേക്ക് പതിയാതെ സൂക്ഷിക്കുകയും ചെയ്തു.
 ഒരു തവണ കപ്യാര്‍ തീറ്റ കൊടുക്കാന്‍ വരുന്നതിന്റെ കാല്പതനം മനസ്സിലാക്കിയ കൈസര്‍ ആയതിനെ ഒരു ട്രിക്കി ശബ്ദസംവിധാനത്തിലൂടെ ഗറില്ലകള്‍ക്ക് മനസ്സിലാക്കി കൊടുക്കുക പോലും ചെയ്തു. ബിസ്കറ്റുകള്‍ ബ്യൂറോക്രസ്സിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ‘ഉസാഗു” ഞങ്ങള്‍ പഠിക്കുകയായിരുന്നു.

 “കണാരന്‍ മാഷിന് എന്തറിയാം..?”

തേക്കിന്‍ കുരു എന്ന മൂല്യവര്‍ദ്ധിത ഉത്പന്നം മണ്ണാകാട്ട് മാത്തുക്കുട്ടിയുടെ നഴ്സറിയില്‍ ഉശിരോടെ വളരുകയും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കോന്നിക്കാടുകളിലേക്കു പറിച്ച് നടപ്പെടുകയും അവിടേ വളര്‍ന്ന് ലക്ഷങ്ങളൂടെ മുതലുകളായി മാറുകയും ചെയ്തു.അവരില്‍ ചിലര്‍ അഭിനവ പ്രഭുക്കന്മാരുടെ കട്ടിലും സെറ്റിയും എന്തിന് വാതിലുകള്‍ പോലുമായി മൂല്യവത്കരിക്കപ്പെട്ട.

പക്ഷെ അവര്‍ അറിയുന്നുണ്ടൊ അവരുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരേട്..? ബൂര്‍ഷ്വാസിക്കുനേരെ ഞങ്ങള്‍ നയിച്ച അതി ധീരമായ ഗറില്ലാ വിപ്ലവത്തിന്റെ കഥകള്‍..?
വറീത് മുതല്‍ സാമൂഹ്യന്‍ ടി പി വരെയുള്ള ഗറില്ലാപ്പടയുടെ വള്ളിനിക്കരിന്റെ പോക്കറ്റിലെ വിയര്‍പ്പിന്റെ ഉപ്പ് രസം..?

ആ‍..... ആര്‍ക്കറിയാം.  

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

വിദ്യാധരന്‍ -വിലാപവും സാന്ത്വനങ്ങളും



അറിയുന്നു ഞാന്‍ ഉള്ളമുരുകിത്തിളച്ചു
നോവേറിപ്പരക്കും ലാവാപ്രവാഹം
പൊലിയുന്നൊരെന്‍ പ്രാണ നാളം എരിഞ്ഞു
പുകയും കരിന്തിരി പോലെ
നിറവും പൊലിഞ്ഞു പോയ് പൊയ്ക്കിനാവില്‍
നല്ല നാളെയിന്‍ സൂര്യനും പോയ് മറഞ്ഞു
ഒന്നായൊഴിഞ്ഞുപോയ് മായാമരീചിക
ശിഷ്ടമീ അസ്തിത്വമറ്റസ്ഥി പഞജരം
(...ഗുരുവചനം ഇങ്ങനെ..)
"വിദ്യാധനം  സര്‍വ്വ ധന്‍മേല്‍ പ്രധാനം"
അദ്ധ്വാനം അഡ്മിഷന്‍ നേടുവാന്‍ മാത്രം
പത്ത് ലക്ഷം നിന്‍ തലക്ക് വിലയാക്കി
എത്തുക ഫീസ് നീ ഗഡുവായടയ്ക്കുക"


വിദ്യാധരന്‍ ഞാന്‍ പരാജിതന്‍ ഒത്തൊരു
മര്‍ത്യാധമന്‍ പാരിനെത്രയോ ഭാരം
ഉദ്യോഗമൊന്നേ വിദ്ധ്യാര്‍ത്ഥിയിന്‍ ധനം
ദുര്യോഗമൊന്നേയെനിക്കിന്നു ഭൂഷണം
(..സഹജീവികള്‍ പറയുന്നു..)
"എന്തിനാണേറെ പഠിപ്പ്; നോക്കിവി-
ടെന്തേ വിദ്വാനിരിപ്പൂ നിസംഗതം"
"ചന്ത നിരങ്ങാനിറങ്ങും, നിരത്തിലൂ-
ടന്തമില്ലാതെ അലയും
അന്തിയാവോളമങ്ങിങ്ങ് തെണ്ടും"
ഇത്രയും ജീവിത താളം മുറുക്കുവാ-
നെത്രയോ വാതില്‍ കുലുക്കിവിളിക്കൊലാ.?
നങ്കൂരമൊന്നു ചമയ്ക്കുവാന്‍ ബാങ്കായ-
ബാങ്കൊക്കെ തെണ്ടാതെ തെണ്ടി
ആശാപാശങ്ങളൊക്കെ മുറുക്കി ശു-
പാര്‍ശ്ശക്കത്തിനോശാരം തിരഞ്ഞു ഞാന്‍
പശിയാറ്റുവാന്‍ പച്ചവെള്ളം കുടിക്കുവാന്‍
വശമേതുമില്ലാതെ മണ്ടി
കീശ മിഥ്യാധനത്താല്‍ കിലുങ്ങി
തൊഴിലൊന്നു തന്നെന്‍റ് വിധി തെളിപ്പോന്‍
തൊഴിലധികാരി തന്നെ മുഖം തിരിപ്പൂ
അഴലേറെയുണ്ടെന്റെ ഭവനത്തിലരിപോലു-
മോഴിവായ പാത്രം; വയറുകള്‍ ശൂന്യം
(..മുതലാളി..)
"ലക്ഷ്യം നിനക്കിന്നു  ജോലിയെങ്കില്‍
ലക്ഷങ്ങളേന്തിയെന്‍ മുറിയിലെത്തൂ.
പക്ഷപാതം എനിക്കില്ല- പണത്തിനാല്‍
രക്ഷയേകാം ഇഷ്ട ജോലിയായി
കഷ്ടകാലത്തിനന്തം വരികയായി"

അധികാരമേലാവിലവാതാളം അത്രമേ-
ലധിഘോരമാഹ്ലാദമട്ടഹാസം
ബഹുദൂരമങ്ങ് ഗമിക്കട്ടെ സര്‍ക്കാ-
രധിധൈര്യം വാഴ്ക നീ നന്നായ് ഭരിക്കുക
(..ജനാധിപത്യത്തിന്റെ ഇടപെടല്‍..)
"നാവടക്കൂ.നിന്‍ അധികപ്രസംഗം; ഇ-
ങ്ങാവതില്ല ഭ്രാന്തജല്പനം; നീ
മിഴിചേര്‍ത്തടയ്ക്കൂ, കര്‍ണപുടമടയ്ക്കൂ
മനം പൂട്ടിവയ്ക്കൂ, ചിന്ത മാറ്റിവയ്ക്കൂ
യന്ത്രമിന്നു നീ ചൊല്പടി നില്‍ക്കും,
ചരിക്കും, കുരക്കും, ചിരിക്കുവാന്‍
മാത്രം നിനക്കൊലാ, അ-
സ്വാതന്ത്ര്യമത്രെ നിനക്ക് നീ ഓര്‍ക്കുക..
അസ്വാതന്ത്ര്യമത്രെ നിനക്ക് നീ ഓര്‍ക്കുക..

അവധൂതന്‍
(ഈ കവിത ശ്രവിക്കുവാന്‍ വലതു വശത്തുള്ള വീഡിയോ ശ്രദ്ധിക്കുക)

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

കാഴ്ചവട്ടം


പ്രിയ വായനക്കാര്‍ക്കായി ഒരു പുതിയ പംക്തി കൂടി. “കാഴ്ചവട്ടം”. ഇത് നിങ്ങള്‍ക്ക് വേണ്ടിമാത്രമാണ്. ഇവിടെ ചിത്രങ്ങള്‍ സംസാരിക്കും. നിങ്ങളിലൂടെ. നിശ്ചല ഛായഗ്രഹണത്തിന്റെ അപാരസാധ്യതകള്‍ നമുക്കറിയാം. പ്രശസ്തരായ വ്യക്തികളുടെ ജീവിതരേഖയിലെ ചില അനര്‍ഗള നിമിഷങ്ങള്‍, ലോകചരിത്രത്തിന്റെ തന്നെ ഗതിവിഗതികളെ നിയന്ത്രിച്ച സംഭവങ്ങളുടെ ഛായാപടങ്ങള്‍, സ്വര്‍ഗീയമായ ഒരു അനര്‍ഗള നിമിഷങ്ങളില്‍ ഒന്നില്‍ മാത്രം സംഭവിച്ച തികച്ചും അപൂര്‍വമായ ചില ക്യാമറ ക്ലിക്കുകള്‍, സര്‍റിയലിസത്തിന്റെ സൌന്ദര്യവും, മായികമായ സിലൌട്ടുകളും, പ്രകൃതിഭംഗിയുടെ നിര്‍മലത ഘനീഭവിച്ച ദൃശ്യങ്ങളും, വാചാലമായ വൈകാരിക നിമിഷങ്ങളും ഒക്കെ “കാഴ്ചവട്ടത്തില്‍“ ആഴ്ചതോറും നിങ്ങള്‍ക്ക് മുന്നിലെത്തും. തികച്ചും വ്യത്യസ്ഥമായ ചോദ്യങ്ങളും വിശദീകരണങ്ങളും സഹീതം. ഇവിടെ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതും ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതും വിശദീകരണങ്ങള്‍ നല്‍കേണ്ടതും ഒക്കെ നിങ്ങളാണ്.

 ഈയാഴ്ചത്തെ “കാഴ്ചവട്ടത്തില്‍” ലോകത്തിലെമ്പാടുമുള്ള വായനാസമൂഹത്തിന്റെ ഹൃദയത്തില്‍ തൊടാനും മാറ്റിമറിക്കാനും കെല്പുള്ള ഒരു  മനുഷ്യനെ അവതരിപ്പിക്കുകയാണ്. തിരിച്ചറിയാന്‍ ശ്രമിക്കൂ. ഇദ്ദേഹത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു എന്നും. 

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ആത്മഹത്യ ചെയ്തുകൂടെ നമുക്ക്..?


സൌമ്യ ഓര്‍മയായി...
എന്നത്തെയും പോലെ ദാരുണമായ ശാരീരിക പീഠനങ്ങള്‍ക്കും ലൈഗിക അതിക്രമങ്ങള്‍ക്കും ഇരയായ മറ്റൊരു പെണ്‍കുട്ടി കൂടി. കോലാഹലങ്ങള്‍ തുടരുകയാണ്. വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍. പ്രതി അതീവ സുരക്ഷിതനായി പോലീസിന്റെ കസ്റ്റഡിയില്‍.

ഈ ഭീകര ദുരന്തവും പതിയെ മറവിയുടെ ചെപ്പിനുള്ളിലേക്ക് പിന്‍വലിയും. കോലാഹലങ്ങളും വാഗ്വാദങ്ങളും പതിയെ ശാന്തമാവും. ട്രെയിനുകള്‍ പതിവുപോലെ ഷൊര്‍ണൂര്‍ വഴി യാത്രതുടരും. ഒട്ടേറെ സ്ത്രീജനങ്ങള്‍ അവയിലൂടെ സഞ്ചരിക്കും. ഗോവിന്ദസ്വാമിമാരും ആരോഗ്യം ആ‍ന്റണിമാരും നിര്‍ബാധം വിളയാടുകയും ചെയൂം.

പക്ഷെ ഇവിടെ വീണ്ടും ഒരു ബലിയാടുകൂടി ഉണ്ടാവാന്‍ പാടില്ല. ഈ ദാരുണസംഭവത്തിന് ദൃക്‌സാക്ഷികളായ ആളുകള്‍ക്ക് ഈ ദുരന്തത്തിലെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാവുകയുമില്ല.പ്രതികരിക്കാനും പ്രവര്‍ത്തികാനും കേവലം ഒരു “ടോമി” മാത്രമായിരുന്നു അവിടെ ഉണ്ടായത്. എത്ര ലജ്ജാകരം.

ഇത്രത്തോളം അധപതിച്ച മാനസികാവസ്ഥ മലയാളികള്‍ക്ക് എങ്ങനെ ഉണ്ടായി..?

ഷോര്‍ണൂര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം "സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ റെയില്‍ വേ പോലീസ് നല്‍കാ‍ത്തതാണെന്ന് "ഒരു പക്ഷവും “കമ്പാര്‍ട്മെന്റില്‍ സാമൂഹ്യവിരുദ്ധര്‍ കയറുന്നത് യാത്രക്കാരായ സ്ത്രീകള്‍ തടയാന്‍ അനാസ്ഥ കാണിക്കുന്നതാണ്” എന്ന് റെയില്‍ വേയും പറയുന്നു. ഇവിടെ ആരാണ് ഉത്തരവാദി.? ചോദ്യം അവിടെ നില്‍കട്ടെ.

2005-ഡിസംബര്‍ 6- ഡോ. ബി ആര്‍ അംബേദ്കറിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മ്രിതിമണ്ഠപമായ ”ചൈത്യഭൂമിയിലേക്ക് യാത്രചെയ്ത നൂറുകണക്കിന് അനുയായികള്‍ “പവന്‍ എക്സ്പ്രസ് ട്രെയിനിലെ” റിസര്‍വേഷന്‍ കമ്പാര്‍ട്മെന്റുകളിലേക്ക് ഇടിച്ചുകയറി. “നാസിക്, ഇകത്പുരി സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് ഈ കോലാഹലത്തിനിടയില്‍ 20 വയസ്സുള്ള ഒരു പെണ്‍കുട്ടി ലൈംഗിക പീഠനത്തിനിരയായി. ആള്‍ക്കൂട്ടം അത് അറിയാഞ്ഞതോ നിസംഗതയോടെ നോക്കിനിന്നതോ..?

2002-ആഗ്സ്റ്റ് 14.1:50 മലാഡ്, ബൊറിവിലി സ്റ്റേഷനുകള്‍ക്ക് മധ്യെ ഓടിക്കൊണ്ടിരുന്ന സബര്‍ബന്‍ ട്രെയിനില്‍ 12 വയസ്സുകാരിയും മാനസികതകരാറുള്ളവളുമായ  പെണ്‍കുട്ടിയെ പട്ടാപ്പകല്‍ അതും മറ്റ് യാത്രക്കാര്‍ സാക്ഷികളായിരിക്കെ സലിം ഷെയ്ക് എന്നയാള്‍  പീഠിപ്പിക്കുന്നു. കരായാനോ ഒച്ചവയ്കാനോ കെല്‍പ്പില്ലാതെ, സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിയാന്‍ പോലുമാകാതെ ആ കുട്ടി. തങ്ങള്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ "അക്രമി തങ്ങളെ ഭീഷണിപ്പെടുത്തിയതിനാല്‍ ഒന്നും ചെയ്യാനായില്ല" എന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷികളായ 5 പേര്‍ പറയുന്നു. അതേസമയം “തങ്ങള്‍ പേടിച്ച് ചലനമറ്റവരായി” എന്നും “ അക്രമി മദ്യപിച്ചിരുന്നു” എന്നും ദൃക്‌സാക്ഷിയായ ഒരു മുതിരന്ന പത്ര പ്രവര്‍ത്തകന്‍ പറയുന്നു. “ഈ ദൃക്സാക്ഷികളായ 5 പേരുടെ മൌനമായിരുന്നില്ലെ ഈ അതിക്രമത്തിന് വളമായത്"-എന്ന് ബൃന്ദ കാരാട്ട് ചോദിക്കുന്നു.

ഈ ഷൊര്‍ണൂര്‍ സംഭവത്തില്‍ റെയില്‍ വേ കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലം ഇങ്ങനെ- വനിതാ കമ്പാര്‍ട്മെന്റുകളില്‍ സാമൂഹ്യ വിരുദ്ധര്‍ കയറുന്നത് സ്ത്രീകളുടെ അനസസ്ഥ മൂലം.ഭിക്ഷാടകര്‍ കമ്പാര്‍ടുമെന്റില്‍ കയറുന്നത് സ്ത്രീകള്‍ തടയുന്നില്ല“. എന്ന്. നാടോടികളും ഭിക്ഷാടകരും അനധൃകൃത കച്ചവടക്കരും പൈറേറ്റഡ് സി ഡി, ഡി വി ഡി വില്പനക്കരുമൊക്കെ നിര്‍ബാധം വിഹരിക്കുന്നതിന് റെയില്‍ വേ എന്ത് ന്യായീകരണം കൊടുക്കും..?

അവദൂതന്‍ അഭിമുഖീകരിച്ച ഒരു സംഭവം ഇവിടെ വിവരിക്കട്ടെ. 2010-ല്‍ കോഴിക്കോട് നിന്നും കണ്ണൂരേക്ക് മംഗള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സില്‍ യാത്രചെയ്യുകയായിരുന്നു. വണ്ടിയില്‍ യാത്രക്കാരുടെ തിരക്കിനിടയില്‍ വാതിലിനോട് ചേര്‍ന്ന് ശ്വാസം കഴിക്കാന്‍ തത്രപ്പെട്ട് വടകര വരെ എത്തി. വടകരയില്‍ വണ്ടിയിലെ തിരക്ക് ഒന്നൊഴിവായ സമയം ഒരു ഏകദേശം 34 വയസ്സ് തോന്നിക്കുന്ന മദ്യപാനി ആടിയാടി വന്ന് വണ്ടിയുടെ ചവിട്ട് പടിയില്‍ ഇരുന്നു.

വണ്ടി സ്റ്റേഷന്‍ വിടുമ്പൊഴും ഇയാള്‍ വളരെ ഭീതിതമായ രീതിയില്‍ കൈപ്പിടിയില്‍ പിടിച്ച് ആടുന്നുണ്ടായിരുന്നു. തൊട്ടടുത്ത സീറ്റില്‍ ഏതെങ്കിലും ഒഴിവായോ എന്ന് ഒന്നെത്തിനോക്കാന്‍ അവധൂതന്‍ അങ്ങോട്ടൊന്നു നീങ്ങിയതും എന്തോ പിന്‍ വശത്തെ ബോഗിയില്‍ അടിക്കുന്ന ശബ്ദം കേട്ടതും ഒരുമിച്ച്. ഒട്ടൊരു വിഭ്രാന്തിയോടെ തിരിഞ്ഞ് നോക്കിയത്  അല്പം മുന്‍പ് വരെ വാതില്പടിയില്‍ ഇരുന്ന മദ്യപാനിയിലേക്ക്.അയാളിരുന്ന ഇടം ശുന്യമാണ്. ബോഗിയില്‍ പെട്ടെന്നുണ്ടായ കണ്‍ഫ്യൂഷനിടക്ക് ഒരു പോലീസുകാരനെന്ന് തോന്നിച്ചയാള്‍ ചങ്ങല വലിച്ചു. അതിവേഗം പാഞ്ഞ്കൊണ്ടിരുന്ന വണ്ടി കുറച്ച്കൂടി ഓടി നിന്നു. ഓടി വന്ന ഗാര്‍ഡ് വിവരം തിരക്കി. “ആരാണ് ചങ്ങല വലിച്ചത്..?”
ബോഗിയിലെ ആള്‍ക്കൂട്ടത്തിന് ഉത്തരമില്ല.
 “സര്‍ ..ഈ വാതില്പടിയിലിരുന്ന ഒരാള്‍ തെറിച്ച് വീണെന്ന് തോന്നുന്നു”- അവധൂതന്റെ വിവരണം. “നിങ്ങള്‍ കണ്ടോ..” ഗാര്‍ഡ്.
 “വീഴുന്നത് ഞാന്‍ കണ്ടില്ല. പക്ഷെ ഒരാള്‍ ഇവിടെ ഇരുന്നിരുന്നു. എന്തോ പിന്നില്‍ ഇടിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ ആളെ കണ്ടില്ല”.
 “നിങ്ങളാണോ ചെയ്ന്‍ വലിച്ചത്..?”
 “ അല്ല..ഞാനല്ല”.
 ‘ഒരു കാര്യം ചെയ്യ്. താനിങ്ങിറങ്ങി വാ..” ഗാര്‍ഡിന്റെ ഓര്‍ഡര്‍ .
അവധൂതന്‍ പുറത്തിറങ്ങി.
 “താനാ ലിവര്‍ വലിച്ചിട്.” വീണ്ടും ഗാര്‍ഡിന്റെ ഓര്‍ഡര്‍ .

അവദൂതന്‍ ബോഗിയുടെ പിന്നിലൂടെ മുകളിലേക്ക് പിടിച്ച് കയറി. ഒരുവിധത്തില്‍ കയ്യെത്തിച്ച് ലിവര്‍ പിടിച്ചിട്ടു. ചെയിനിന്റെ പ്രഷര്‍ റിലീസ് ചെയ്തു. ഗാര്‍ഡ് അവധൂതനെയും കൂട്ടി  പാളത്തിലൂടെ കുറെ ദൂരം പിന്നിലേക്ക് നടന്നു. തെറിച്ച് വീണയാളുടെ പൊടിപോലുമില്ല. ഓടിക്കുടീയ ഏതാനും നാട്ടുകാരെയും തൊട്ടടുത്ത എടക്കാട് റെയില്‍ വേ സ്റ്റേഷനിലേക്കും വിവരം ധരിപ്പിച്ച് തിരിച്ചു നടന്നു. ഇരുട്ടില്‍ അതല്ലാതെന്തുവഴി..

ഗാര്‍ഡ് അവധൂതനെ ഗാര്‍ഡ് റുമിലേക്ക് കയറ്റി. ഒരു ഫോറത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു ഒരു പേനയോടൊപ്പം അവധൂതനി നീട്ടി.
“നിങ്ങള്‍ ഇതില്‍ ഒപ്പിടൂ..” എന്ന് ഓര്‍ഡര്‍.
 “എന്താണിത്..? അവധൂതന്റെ സംശയം.
 “ ചെയിന്‍ വലിച്ചത് നിങ്ങളാണെന്നും യാത്രക്കാരിലൊരാള്‍ പുറത്തേക്ക് വീണതായി സംശയിച്ച് വലിച്ചതാണെന്നും ഉള്ള വിശദീകരണമാണിത്.."
“ചെയ്ന്‍ വലിച്ചത് ഞാനല്ല, പിന്നെങ്ങനെ ഇത് ശരിയാവും". അവധൂതന്റെ അടുത്ത ചോദ്യം.

 “ എടൊ. താനല്ല ചെയ്ന്‍ വലിച്ചത്. പക്ഷെ വലിച്ചയാ‍ള്‍ അത് സമ്മതിക്കുന്നില്ലല്ലോ. ഇത് മറ്റ് കുഴപ്പങ്ങള്‍ക്കൊന്നും ഇടയാക്കില്ല. ഒരാള്‍ തെറിച്ച് വീണതുകൊണ്ട് താന്‍ ചെയ്തല്ലെ. പക്ഷെ എനിക്ക് ചെയ്‌ന്‍ വലിച്ചതിനുള്ള എക്സ്പ്ലനേഷന്‍ കൊടുക്കണം. വലിച്ചയാളിന്റേത്. ഇവിടെ താന്‍ പേരും അഡ്രസും ഒന്നും വയ്ക്കണ്ട. ഒപ്പ് മാത്രം ഇടുക.”

ഒപ്പിട്ടുകൊടുത്തു. വേറെന്ത് വഴി. കണ്ണുര്‍ സ്റ്റേഷനില്‍ ഇറങ്ങി നടക്കുമ്പോഴും അന്നത്തെ രാത്രി കണ്ണടക്കുമ്പോഴും ആ വാതില്‍ പടിയില്‍ ഒരാള്‍ ആടുന്നത് കണ്ടു. ഇടക്കെല്ലാം പുറകിലത്തെ ബോഗിയില്‍ ഒരു പച്ച ശരീരം ആഞ്ഞടിക്കുന്നതും പുറത്തേക്ക് ചതഞ്ഞ് തെറിക്കുന്നതും ഞെട്ടലോടെ കണ്ടു.(പിറ്റേന്ന് തന്നെ പത്രത്തില്‍ കണ്ടു  വണ്ടിയില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരനെ പാളത്തിനു വെളിയില്‍ കുറ്റികാട്ടില്‍ കുടുങ്ങിയ നിലയില്‍ നാട്ട്കാര്‍ കണ്ടെത്തിയെന്നും അരക്ക് കീഴ്പോട്ട് തളര്‍ന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു എന്നും.ഏതാനും മാസങ്ങള്‍ക്ക് ശേഷം അയാള്‍ മരിച്ചതായും അറിഞ്ഞു).


 ഇവിടെ അവധൂതന്റെ ചോദ്യം ഇതാണ്.

ചെയ്ന്‍ വലിച്ചയാള്‍ ഒരു പോലീസുകാരനാണ്.  അയാള്‍ ജോലി ചെയ്യുന്ന കോഴിക്കോടുള്ള ഏതോ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം ധരിപ്പിക്കുന്നതും അവധൂതന്‍ കണ്ടിരുന്നു. എന്നിട്ടൂം ‘ചെയ്ന്‍ വലിച്ചത് ഞാനാണ് ' എന്ന് സമ്മതിക്കാന്‍ അയാള്‍ എന്ത്കൊണ്ട് വിസമ്മതിച്ചു.?

ഇവിടെ ആ‍ പോലീസുകാരന്റെ ചിത്രത്തെ മറച്ച് കൊണ്ട് വയനാട് കാരന്‍  “ടോമി” തെളിഞ്ഞ് വരുന്നു. ടോമി പറയുന്നു. “ആ കുട്ടിയുടെ നിലവിളി എന്റെ കമ്പാര്‍ട്മെന്റില്‍ വരെ കേട്ടു. പക്ഷെ കേട്ടവരാരും സഹായിക്കാന്‍ മുതിര്‍ന്നില്ല. ഇത് സംഭവിച്ചത് നിങ്ങളുടെ അമ്മക്കോ പെങ്ങള്‍ക്കോ ആയിരുന്നെങ്കിലോ..? ടോമിയുടെ ചോദ്യം എന്റെയും നിങ്ങളുടെയും നേര്‍ക്കാണ്.

ഈ ചോദ്യത്തിന്റെ തീപ്പോള്ളലില്‍ നിന്ന് എനിക്കും നിങ്ങള്‍ക്കു ഒഴിവാകനാകില്ല. ടോമി എന്ന ഒരാള്‍ മാത്രമായിരുന്നു അവിടെ “മനുഷ്യന്‍”.

വീട്ടിലെത്തി സ്വന്തം ഭാര്യയോടും അമ്മയോടും മകളോടുമൊപ്പം കളിതമാശ പറഞ്ഞ് അത്താഴമുണ്ണാ‍നുള്ള വ്യഗ്രതയില്‍ വണ്ടി വൈകുന്നതിലുള്ള അമര്‍ഷം പ്രകടിപ്പിച്ച മറ്റുള്ളവര്‍ക്ക് “അക്രമിക്കപ്പെട്ടത് ഏതൊ ഭിക്ഷകാരിയോ, നാടോടിയോ” ഒക്കെയായിരുന്നു. രക്ഷപെടാനുള്ള പരക്കം പാച്ചിലില്‍ വണ്ടിയില്‍ നിന്ന് ചാടിയതും കല്ലുകൊണ്ട് അടിയേറ്റ് തലതകര്‍ന്ന് അര്‍ധപ്രാണാവസ്ഥയില്‍ ക്രുരമായി പീഠിപ്പിക്കപ്പെട്ടതും ഒരു മനുഷ്യജീവിപോലുമായിരുന്നില്ലല്ലോ നമുക്ക്..
 ലജ്ജിക്കുക. നാമോരോരുത്തരും.

മറ്റൊരു അപകടദൃശ്യത്തിന് സാക്ഷിയായതോര്‍ക്കുന്നു അവധൂതന്‍ . കണ്ണൂരിനും തളിപ്പറമ്പിനും മധ്യേ രണ്ട് ബസ്സുകള്‍ തമ്മില്‍ അമിത വേഗതയില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം. നിരവധി യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. രണ്ട് ബസ്സിനുള്ളിലും രണ്ട് ബസ്സിനുള്ളിലും ഡ്രൈവര്‍മാര്‍ നിശ്ചേഷ്ടരായി ഇരിക്കുന്നുണ്ട്. യാത്രക്കാ‍രെ മറ്റ് വാഹനങ്ങളില്‍ ആശുപത്രികളിലേക്ക് നീക്കി.

അതിനിടെയാണ് ഞങ്ങള്‍ ഈ ഡ്രൈവര്‍മാരെ ശ്രദ്ധിച്ചത്. ബസുകളുടെ മുന്‍ ഭാഗം സ്റ്റിയറിങ് ഉള്‍പ്പടെ ഉള്ളിലേക്ക് അമര്‍ന്നതില്‍ കുടുങ്ങിയിരിക്കുകയാണ് അവര്‍. സമീപത്തുണ്ടായിരുന്ന ജെ സി ബി ഉപയോഗിച്ച് ഏതാണ്ട് മുക്കാല്‍ മണിക്കൂറ് നേരത്തെ പരിശ്രമത്തിലാണ് ഇവരെ രക്ഷപെടുത്താനായത്. അവിടെ ഇടക്കെല്ലാം മിന്നിമറഞ്ഞ ക്യാമറാ ഫ്ലാ‍ഷുകള്‍ അദ്ഭുതത്തേക്കാള്‍ പറഞ്ഞറിയിക്കാനാവത്ത ദേഷ്യമാണ് ഉളവാക്കിയത്. ലജ്ജയും. നമ്മോട് തന്നെ. അഭ്യസ്ഥവിദ്യരായ കേരളീയരോട്. “ സ്വന്തം മൊബൈല്‍ ക്യാമറയില്‍ ആ ചോരക്കളത്തിന്റെയും പ്രാണവേദനയുടെയും ലൈവ് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു” അവിടെ കുടിനിന്ന ജനക്കൂട്ടം. ലവലേശം ലജ്ജയില്ലാതെ. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഒച്ചപ്പാടുണ്ടാകാനും വാചകമേള നടത്താനും സ്ഥാപനങ്ങള്‍ അടിച്ചു പൊട്ടിക്കാനും ഹര്‍ത്താലാചരിക്കനും നമുക്ക് മിടുക്കുണ്ട്.അതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനും. ഈ ഗോവിന്ദസ്വാമിയേപ്പോലുള്ളവരെ ഒറ്റയടിക്ക് കൊന്നിട്ട് ജയിലില്‍ പോകാന്‍ ആര്‍ക്കുണ്ട് തന്റേടം..?

എത്ര ഹീനമായ സംസ്കാരമാണ് നമ്മുടേത്. മനുഷ്യത്വമെന്നത് ഇത്രയേറെ അധ:പതിച്ചത് എന്നാണ്..?

കേവലം 12 വയസ്സുള്ള പെണ്‍കുട്ടിയെ വെറുമൊരു മദ്യപാനി പട്ടാ‍പ്പകല്‍ ക്രൂരപീഠനത്തിനിരയാക്കുന്നത് കണ്ട് നിന്ന 5 കാഴ്ചക്കാരുള്ള നാടാണ് ഇന്ത്യ.


ആള്‍ക്കുട്ടത്തിനിടയില്‍ ഒരു പെണ്‍കുട്ടി പീഠിപ്പിക്കപ്പെടുന്നത് കണ്ടില്ലേന്ന് നടിച്ച കുറേ യാത്രക്കാരുടെ നാടാണ് ഇന്ത്യ.


അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോള്‍ മത്സരിച്ച് അതിന്റെ ചിത്രവും വീഡീയോയും പകര്‍ത്തുന്ന നാണംകെട്ട ആള്‍ക്കുട്ടത്തിന്റെ നാടാണ് ഇന്ത്യ.


ഏറ്റവും പൈശാചികമായ രീതിയില്‍ പീഠിപ്പിക്കപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ പ്രാണവേദനയോടെയുള്ള നിലവിളി ഏതോ ഭിക്ഷക്കാരിയുടെയോ നാടോടിയുടെയോ ആണെന്ന് അവഗണിച്ച അനവധി നിരവധി സംസ്കാര ശുന്യരുടെ നാടാണ് ഇന്ത്യ.


ലിസ്റ്റ് ചെയ്യപ്പെട്ട കൊടും കുറ്റവാളിയായ ഗോവിന്ദസ്വാമിയെപ്പോലുള്ളവര്‍ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നത് കണ്ടിരിക്കുന്ന നിയമവും ഈ നാട്ടില്‍ തന്നെ.

 ലജ്ജിക്കണം നാം.

മനുഷ്യത്വം മരവിച്ചെങ്കില്‍ പോയി ആത്മഹത്യ ചെയ്തുകൂടെ നമുക്ക്..?


- അവധൂതന്‍ 

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഭൂതകാല ചിത്രങ്ങള്‍











" പൊട്ടി വിരിയുന്നു  വീണ്ടും 
പൂനിലാവും മാമ്പൂക്കളും
കെട്ടിപിടിച്ചുമ്മവെക്കും ആതിര രാത്രി -
നുകവും കലപ്പകളും വിശ്രമിച്ചു
പാടങ്ങളില്‍ മകരപ്പോന്‍ വിള
മഞ്ഞ പട്ടു വിരിച്ചു..."
( ആതിര നിലാവ് - പി . കുഞ്ഞിരാമന്‍ നായര്‍ )

പെയ്തു തീരാത്ത മഴക്കാലം എനിക്ക് ഓര്‍മ്മകളുടെ ഒരു പെരുമഴ ക്കാലമാണ് ..
ഓരോ മഴത്തുള്ളിയും നനഞ്ഞു ഇറങ്ങുന്നത് സ്വപ്നങ്ങളുടെ ചൂടുപറ്റി കിടക്കുന്ന ബാല്യ കാലങ്ങളിലേക്കാന് ..
മണ്ണിന്റെ മണമുള്ള കഴിഞ്ഞ കാലങ്ങളിലേക്ക് നമുക്ക് തിരിച്ചു നടക്കാം..
വയലുകളിലേക്ക്... മലമുകളിലേക്ക്.. കാക്ക പൂവും അരി പൂവും കൈത കാടുകളും തേടി ...
പതുക്കെ.. പതുക്കെ.. അങ്ങനെ.. അങ്ങനെ..

ഒന്ന് : നടവഴി
നീണ്ടുകിടക്കുന്ന ചെമ്മണ്‍  വഴികള്‍ ..
കാട്ടു പൊന്തയും വേലി പച്ചയും അതിരുകള്‍ തീര്‍ത്ത വീട്ടിലേക്കുള്ള വഴി.. ഈ നടവഴികളും പച്ചപ്പും ഓര്‍മ്മകളില ആദ്യ ചിത്രം.. വസന്ത കാലം വെളിചെടികളിലും തൊടിയിലും മുറ്റത്തും പൂക്കള്‍ വിരിയിച്ചപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ക്ക് പൂക്കളുടെ നിറമായിരുന്നു .. നീണ്ടു കിടക്കുന്ന പാടങ്ങളുടെ പച്ചപ്പുകല്‍ക്കിടയിലൂടെ നടവരമ്പ്. പെയ്തിറങ്ങുന്ന മഴയത് ഈ നടവഴികളിലൂടെ നടന്നും ഓടിയും കിതച്ചും സ്കൂളില്‍ നിന്നു വീട്ടിലേക്ക് .. ഇന്നും എന്റെ മുറിയുടെ ജാലകം തുറക്കുന്നത് ഈ നടവഴികളിലെക്കാന്. രാത്രി മിന്നി തിളങ്ങുന്ന മിന്നാമിനുങ്ങിനെ പിടിക്കുന്നതും മങ്ങിയ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അച്ഛന്‍ നടന്നു വരുന്നതും ഈ വഴിയിലൂടെ ആയിരുന്നു..

രണ്ടു : കടലാസ് തോണി 
മഴ പെയ്ത വഴികളിലൂടെ ഒരു പുഴ ഒഴുകുമ്പോള്‍ ആ പുഴയിലേക്ക് പുതുമണം ഉള്ള  പുസ്തകത്തിന്റെ കടലാസ് കീറി തോണി ഉണ്ടാക്കി ഒഴുക്കുംപോള്‍ ഒരു കടലോളം സ്വപ്നവും ഒരു കപ്പലോളം ആഗ്രഹവും ഉണ്ടായിരുന്നു.. ഇപ്പോള്‍ ഒരു സങ്കട പെരുംകടളിലെക്ക് തോണി ഇറക്കി കളിക്കാമല്ലോ ...

മൂന്നു : ചൂണ്ട
മഴ ഒഴുക്കില്‍ ചൂണ്ടയില്‍ ഇര കോര്‍ത്ത്‌ കൈത ചെടിയുടെ മറ പറ്റി മാലാനും മുഷിയും പിടിക്കുന്നവര്‍ .. മഴ പെയ്യുമ്പോള്‍ കാട്ടുചേമ്പില തലയില്‍ കമഴ്ത്തി , മണ്ണിരയുടെ പാല പാത്രം കൈകൊണ്ടു അടച്ചു പിടിച്ചു കാത്തിരിക്കും.. ചൂണ്ടാലനങ്ങുംപോള്‍ ആവേശത്തോടെ വലിക്കും .. ഒരു ഞണ്ട്.. അല്ലെങ്കില്‍ ഒരു പഴയ ചെരുപ്പ്.. പിന്നെ തോട്ടിലേക്ക് മുങ്ങാന്‍ കുഴി ഇടും..

നാല് : മരപ്പാലം
ഇപ്പൊഴു ഓര്‍മയില്‍ ആ പഴയ മരപ്പാലം തങ്ങി നില്‍ക്കുന്നു . മഴയും വെയിലും കൊണ്ട്  പഴകിയ മര പലകകള്‍ അടര്‍ന്ന ആ പാലത്തിലൂടെ ഏറെ ഞാന്‍ സഞ്ചരിചിട്ടില്ലെങ്കിലും നടന്നു പോയ ദിവസങ്ങള്‍ , അത് എന്റെ ഓര്മ ചിത്രങ്ങളില്‍ ചിതലെടുക്കാതെ നിലനില്‍ക്കും.. ഇളകിയ മരപലകകള്‍ക്ക് താഴെ ചിലപ്പോള്‍ കലങ്ങി മറിഞ്ഞു ഒഴുകുന്ന തോട് കാണാം . ചിലപ്പോള്‍ ശാന്ത മായ തെളിനീരും പരല്‍മീനുകളും.. പാലം മുട്ടെ വെള്ളം കയറുമ്പോള്‍ അമ്മ പറയും " ഇതുപോലൊരു മഴ കിട്ടില്ല.. "

അഞ്ചു : മയില്‍പീലി
നീ തന്ന പഴയ പുസ്തകം, എന്റെ മയില്‍പ്പീലികള്‍ പെറ്റുപെരുകാന്‍ ഒരിടം. നീലയും പച്ചയും കണ്ണുകളുള്ള മയില്‍ പീലിയുടെ സുതാര്യതയില്‍ ഒരുപാട് ഭൂതകാല ചിത്രങ്ങള്‍ ഞാന്‍ കാണുന്നു. നിറ തെറ്റിയ അക്ഷരങ്ങള്‍ വരച്ചു ചേര്‍ത്ത അക്ഷര താളുകള്‍ക്കിടയില്‍ സൂക്ഷിച്ച സൌഹൃദ സമ്മാനം പോലെ ഒരു മയില്‍ പീലി. ഞാന്‍ ആഗ്രഹിക്കുന്നു.. അടുത്ത ജന്മത്തില്‍ ഒരു മയില്‍ പീലി ആയിരുന്നെന്കിലെന്നു...

- കവിത പടിയൂര്‍ ( കണ്ണൂര്‍ )

ഇവര്‍ പറക്കും.. ചിറകില്ലാതെ


ഈ ലേഖനത്തില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന " ഫ്ലൈ (fly) " എന്ന സങ്കടനയെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണ് .fly without wings എന്ന ഇവരുടെ മുദ്രാവാക്യം സൂചിപ്പിക്കുന്നത് പോലെ  ചിറകില്ലാതെ പറക്കുന്ന , ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുടെ കൂട്ടായ്മയാണ് ഈ സങ്കടന ലെക്ഷ്യമിടുന്നത് .  ഫ്ലൈ-യുടെ ചെയര്‍മാന്‍ ശ്രി . പി. രാജീവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെയും ലെക്ഷ്യങ്ങളെയും കുറിച്ച്...

" ഫ്ലൈ ഒരു കൂട്ടായ്മയാണ് . ബുദ്ധിമുട്ടുകള്‍ മറന്ന്.. മനസ്സിന്റെ കെട്ടുപാടുകള്‍ വിട്ട്‌ ആഹ്ലാദിക്കുന്ന ഒരു കൂട്ടായ്മ.. " .
 സമൂഹത്തിലെ ഓരോ അംഗത്തിനും  കഴിവുകളും പരിമിതികളും ഉണ്ട് . ചലന സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയവര്‍ , മാനസിക സങ്ങര്‍ഷങ്ങളാല്‍ ജീവിതം മുരടിച്ചു പോയവര്‍ ..
ചിന്തിക്കാനും ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ അനുഭവിച്ചരിയാനും സമൂഹത്തില്‍ ഇടപെടാനും  അവര്‍ക്ക് സാധിക്കും. അത് അവരുടെ അവകാശവുമാണ് . ' ഫ്ലൈ ' ഇത്തരം നവ ജനാതിപത്യ ചിന്തയുടെ പ്രകാശനവും പ്രവര്‍ത്തനവും ലക്ഷ്യമിടുന്നു. ഇത് പുതിയ സാമൂഹിക അവബോദതിന്റെ സ്വാതന്ത്ര്യമായ കൂട്ടായ്മയാണ് ..

ആര്‍ക്കും എപ്പോഴും വരാനും പോകാനും വാതിലുകള്‍ തുറന്നിട്ട പ്രശാന്ത മായൊരു വീട് .. പാരസ്പര്യത്തിന്റെയും ആസ്വാധനതിന്റെയും ചിറകില്ലാതെ പറക്കുന്നതിന്റെയും അനുഭവങ്ങള്‍ ഒത്തുചേരുന്ന ഒരു സൌഹൃദ  വീട്..  ഇത് ഫ്ലൈ - യുടെ ഒരു സ്വപ്നമാണ് .

2008 ഡിസംബറില്‍ പയ്യന്നൂരില്‍ മൂന്നു ദിവസം നീണ്ടുനിന്ന " സൌഹൃദ കൂട്ടായ്മ ", പയ്യന്നൂരില്‍ തന്നെ 2010 ഡിസംബര്‍ പത്തിന് ആരംഭിച്ചു രണ്ടു മാസം നീണ്ടു നിന്ന " സൌഹൃദ വീട് " എന്ന സഹവാസ ജീവിതം , ഇതുപോലെ മുടങ്ങാതെ എല്ലാവര്‍ഷവും ഇത്തരം ക്യാമ്പുകള്‍  സങ്കടിപ്പിച്ചുവരുന്നു .ഇതെല്ലാം ' ഫ്ലൈ ' യുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന അനുഭവങ്ങളാണ്.  ക്യാമ്പംഗങ്ങള്‍ സ്നേഹത്തിന്റെയും സഹായതിന്റെയും സൌഹൃദത്തിന്റെയും പുതിയ തിരിച്ചറിവുകള്‍ വികാരപൂര്‍വ്വം ഇപ്പോളും ഓര്‍മ്മിക്കുന്നു..

" ഫ്ലൈ " - യെ കുറിച്ചും  ക്യാമ്പ്‌ അനുഭവങ്ങളെയും കുറിച്ച് , ഒരു അംഗം സജിത എഴുതുന്നു .

" ഫ്ലൈ " സൌഹൃദ വീട് .. എനിക്ക് പുതുജീവന്‍ നല്‍കിയ കൂട്ടായ്മ..
മൂന്നു കൊല്ലം മുന്‍പ് വരെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയതായിരുന്നു എന്റെ ജീവിതം. ഇതായിരിക്കും ഇനി എന്റെ ജീവിതം എന്നാശ്വസിച്ച്‌ ഞാന്‍ അതിനോട് പൊരുത്തപ്പെട്ടു ജീവിച്ചു പോന്നു. പുറത്തു പോകണം പുറം കാഴ്ചകള്‍ കാണണം എന്നൊക്കെ മനസ്സില്‍ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അത് മറ്റുള്ളവരോട് തുറന്നു പറയാന്‍ മടിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും പുറത്തുപോയി കണ്ട കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ മനസ്സില്‍ ഒരുപാട് സങ്കടങ്ങള്‍ തോന്നും . എനിക്ക് പോയി കാണുവാന്‍ സാധിക്കുന്നില്ലല്ലോ എന്ന വിഷമം ആരോടും പറഞ്ഞറിയിക്കുവാന്‍ കഴിയാതെ മൌനമായി കരഞ്ഞിട്ടുണ്ട്. ഞാന്‍ എന്റെ ദുഖം മനസ്സില്‍ ഒതുക്കുവാന്‍ ശ്രമിച്ചു. അപ്പോളാണ് വൈകല്യം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി രൂപികരിച്ച ' ഫ്ലൈ ' എന്ന സങ്കടനയുടെ കൂട്ടായ്മയില്‍ എനിക്ക് പങ്കെടുക്കുവാന്‍ ഭാഗ്യം ഉണ്ടായത്.

എന്റെ ജീവിതത്തിനു ഇരുളില്‍ നിന്നും വെളിച്ചതിലെക്കുള്ള പ്രവേശനമായിരുന്നു അത്. ഒരുപക്ഷെ എന്റെ മാത്രം ആയിരിക്കില്ല.. എന്നെ പോലുള്ള ഒരുപാട് പേരുടെത് കൂടെ ആവാം. ദുഖങ്ങളും പ്രയാസങ്ങളും മനസ്സില്‍ നിന്നകറ്റി സന്തോഷത്തിന്റെ ദിനരാത്രങ്ങള്‍ മാത്രമായിരുന്നു ആ സൌഹൃദ വീട്ടില്‍ . ' നമ്മള്‍ എല്ലാവരും ഒന്നാണ് ' എന്ന യാദാര്‍ത്ഥ്യം മാത്രമാണ് എനിക്ക് കൂട്ടായ്മയില്‍ നിന്നും കാണാന്‍ കഴിഞ്ഞത് . ഫ്ലൈ - ഇലൂടെ എനിക്ക് ഒരുആട് സുഹൃത്തുക്കളെ കിട്ടി . അവരുമായി പരസ്പരം പ്രയാസങ്ങള്‍ പങ്കിടുമ്പോള്‍ എന്റെ വിഷമങ്ങള്‍ ഒന്നും അല്ലെന്നു തോന്നിയിട്ടുണ്ട്. ഫ്ലൈ -യുടെ കൂട്ടായ്മയില്‍ വച്ചാണ് ഞാന്‍ ഗ്ളാസ്സ് പെയിന്റിംഗ് ചെയ്യാന്‍ പഠിച്ചത്. ഓരോ വര്‍ഷവും ഡിസംബര്‍ മാസം പിറക്കുമ്പോള്‍ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. സുഹൃത്തുക്കളെ കാണാനും പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും , വിനോദവും വിജ്ഞാനവുമായി ചിരിച്ചു കളിച്ചു .. കൂട്ടായ്മയുടെ ആ ദിവസങ്ങള്‍ കൊഴിഞ്ഞു പോകുന്നത് അറിയില്ല. കൂട്ടം പിരിയുമ്പോള്‍, വിഷമത്തോടെ യാത്ര പറയുമ്പോള്‍ എന്റെ കണ്ണിലെ കണ്ണുനീര് ഞാന്‍ മറ്റുള്ളവരിലും കണ്ടു. പിന്നെ .. വീണ്ടും അടുത്ത ഡിസംബര്‍ മാസത്തിനായുള്ള  കാത്തിരിപ്പ്‌..

FLY Charitable Trust
Jeevana , Sara Complex
South Bazaar, Payyannur.
Kannur - 670307      Phone: 0498-5280145 ,  9446311408.
Site :   flywithoutwingss.blogspot.com       

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ഒരു സിന്ധൂര പൊട്ടിന്റെ ഓര്‍മയ്ക്ക് . . .



ഈ ചിരി മാഞ്ഞിട്ടു ഇന്നേക്ക് ഒരു വര്ഷം തികയുന്നു . മലയാളത്തെ പോലെ തമിഴിലും തെലുങ്കിലും എല്ലാം ആരാധകരുള്ള " സലിം അഹമ്മദ്‌ ഘോഷ് " എന്ന കൊച്ചിന്‍ ഹനീഫ തന്റെ കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്താണ് അന്‍പത്തി എട്ടാമത്തെ വയസ്സില്‍ കരള്‍ രോഗം മൂലം മരണപ്പെട്ടത് . 

സ്കൂള്‍ തലം മുതല്‍ നാടകങ്ങളിലൊക്കെ അഭിനയിച്ചു വന്ന ഹനീഫ പിന്നീട് മിമിക്രിയിലെക്ക് ചുവടു മാറി .. ഇങ്ങനെ കുറെ സ്റ്റേജ് അനുഭവങ്ങളുമായി സിനിമ മോഹം തലയ്ക്കു പിടിച്ചു നേരെ മദിരാശിക്ക്  വണ്ടി കയറി. അങ്ങനെ 1972 - ഇല്‍ " അഴിമുഖം " എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം . പിന്നീടിങ്ങോട്ട്‌ മുന്നൂറിലധികം മലയാള ചിത്രങ്ങള്‍ , എന്പതിലധികം തമിഴ് ചിത്രങ്ങള്‍ ..പിന്നെ കുറെ തെലുങ്ക്  , ഹിന്ദി ചിത്രങ്ങളും.. 

ആദ്യ കാലങ്ങളില്‍ കൂടുതലും ക്രൂരനായ വില്ലന്‍ പരിവേഷമായിരുന്നു.. അത് അങ്ങനെ എഴുപതുകള്‍ മുഴുവന്‍ നിറഞ്ഞു നിന്നു ..  അങ്ങനെ ചെറുതും വലുതുമായ വില്ലതരമുള്ള റോളുകളില്‍ തുടര്‍ന്ന് പോരവേ 1989 - ഇല്‍ ഹനീഫയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക്  ആയ ആ ചിത്രം എത്തി .. ലോഹിത ദാസ്‌ രചന നിര്‍വഹിച്ചു , സിബി മലയില്‍ സംവിധാനം ചെയ്ത " കിരീടം " . മോഹന്‍ലാലും തിലകനും മത്സരിച്ചു അഭിനയിച്ച ആ ചിത്രത്തില്‍ അവര്‍ക്കൊപ്പം തന്നെ ശ്രെധേയമായി ഹനീഫയുടെ " ഹൈദ്രോസ് " എന്ന   കഥാപാത്രം. ഹനീഫയ്ക്ക് കോമഡി യും വഴങ്ങും എന്ന് ഈ കഥാപാത്രത്തിലൂടെ സിനിമ ലോകം തിരിച്ചറിഞ്ഞു . ഹൈദ്രോസ് എന്ന കോമഡി വില്ലനെ അവതരിപ്പിച്ചതോടെ കരിയറില്‍ കുതിച്ചു ചാട്ടം തുടങ്ങിയ ഈ നടന്  പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . 

തന്റെ ശരീരത്തിന്റെ രൂപം ആയിരുന്നു ഈ നടന്റെ തുരുപ്പു ചീട്ട്‌ . വലിയ ശരീരം കാട്ടി പെടിപ്പിക്കുംബോളും ഉള്ളില്‍ ഭയവും , നിഷ്കളങ്ങതയും നിറഞ്ഞ കഥാപാത്രങ്ങള്‍ ആയിരുന്നു ഈ നടന്‍ അവതരിപ്പിച്ച കോമഡി  വേഷങ്ങളില്‍ കൂടുതലും .. വെറും ബഫൂണ്‍ വേഷങ്ങള്‍ ആണെങ്കില്‍ പോലും തന്റേതായ കുറെ മാനറിസങ്ങള്‍ കൊണ്ട് ആ വേഷങ്ങള്‍  എല്ലാം ഈ നടന്‍ വ്യത്യസ്തമാക്കി . 1995 - ഇല്‍ പുറത്തു വന്ന സിദ്ദിക്ക് ലാലിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ " മാന്നാര്‍ മത്തായി സ്പീകിംഗ് " - ഇല്‍ " എല്‍ദോ " എന്ന വേഷത്തിലൂടെ ആണ് ഹനീഫയുടെ കോമഡി തരങ്ങതിനു തുടക്ക മാകുന്നത്.. " എടാ എല്‍ദോ നിന്നെ സിനിമയില്‍ എടുത്തടാ ..." എന്ന് പറയുമ്പോള്‍ അത് വിശ്വസിച്ചു പോകുന്ന ഒരു ഒരു പാവം മണ്ടന്റെ വേഷം ഇന്നും നമ്മളില്‍ പൊട്ടിച്ചിരി ഉണ്ടാക്കുന്നു. അത്തരം എത്ര എത്ര വേഷങ്ങള്‍ .. 

റാഫി മെകാര്ടിന്‍ സംവിധാനം ചെയ്ത  " പഞ്ജാബി ഹൌസ്"  ലെ  ബോട്ട് മുതലാളി ഗംഗാധരന്‍ , താഹയുടെ " ഈ പറക്കും തളിക " യിലെ വീരപ്പന്‍ കുറുപ്പ് എന്ന പോലീസ് കാരന്‍ ,. ഷാഫിയുടെ " പുലിവാല്‍ കല്യാന" ത്തിലെ ടാക്സി ഡ്രൈവര്‍ ധര്‍മേന്ദ്ര .., ലാല്‍ ജോസിന്റെ " മീശ മാധവനിലെ " ലോക്കല്‍ രാഷ്ട്രീയ നേതാവ്  ത്രിവിക്രമന്‍ ., പിന്നെ തന്റെ പഴയ സ്കൂള്‍ മാഷ്‌ പേര് വിളിക്കുമ്പോള്‍ ഇന്നും " പ്രേസെന്റ്റ്‌ സര്‍ " എന്ന് ഭയ ഭക്തി ബഹുമാനത്തോടെ പറയുന്ന ജയരാജിന്റെ " തിളക്ക " ത്തിലെ ഭാസ്കരന്‍ എന്ന വിവരം കുറഞ്ഞ നാട്ടിന്‍ പുറത്തുകാരന്‍ .... ഇങ്ങനെ പൊട്ടിച്ചിരിയുടെ മാല പടക്കത്തിന് തിരികൊളുത്തിയ , എക്കാലവും ഓര്‍മയില്‍ നില്‍ക്കുന്ന കുറെ വേഷങ്ങള്‍ ഹനീഫ നമ്മുക്ക് സമ്മാനിച്ചു.. 

ഇങ്ങനെ വില്ലനും , തമാശക്കാരനും ആകുന്നതിനോപ്പം തകര്‍പ്പന്‍ കാരക്റെര്‍   രോളുകളിളുടെ മികച്ച നടന്‍ എന്ന വിശേഷണവും ഹനീഫ നേടിയെടുത്തു . 2001 - ഇല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍കാരിന്റെ അവാര്‍ഡ്‌ ലോഹിത ദാസിന്റെ " സൂത്രധാരന്‍ " എന്ന സിനിമയിലെ മണി മാമന്‍ എന്ന ഗംഭീര വേഷപകര്ച്ചയിലൂടെ  അദ്ദേഹം സ്വന്തമാക്കി .  രെന്ജി പണിക്കരുടെ പത്രം എന്ന സിനിമയിലെ " സഭാ പതി " എന്ന വേഷം ഹനീഫയുടെ എക്കാലത്തെയും മികച്ച വേഷമായി കരുതുന്നവരും ഉണ്ട്.. രെന്ജിയുടെ തന്നെ  "പ്രജ" യിലെ മലയാളീസ് , " കുഞ്ഞികൂനനിലെ " മൈക്ക് തോമ , " കിളിച്ചുന്ടെന്‍ മാമ്പഴത്തിലെ " കലന്തന്‍ ഹാജി , " സ്വപ്നകൂട്" - ലെ ഫിലിപ്പോസ് , " അരയന്നങ്ങളുടെ വീട്ടിലെ " ഗംഗാധരന്‍  , " ഉദയനാണ്  താര" ത്തിലെ സോനാ ബാലന്‍ , ഇങ്ങനെ മലയാളത്തിലെ കുറെ മികച്ച സ്വഭാവ റോളുകളും കൊച്ചിന്‍ ഹനീഫയുടെ ക്രെഡിറ്റ്‌ - ഇല്‍ ഉണ്ട് . 

കരുനാനിതിയുമായുള്ള അതിശയ കരമായ ബന്ധത്താല്‍ ഹനീഫ നേരത്തെ തന്നെ ഒരു വി ഐ പി ആണ് തമിഴ് നാട്ടില്‍ .. ഏഴു ചിത്രങ്ങള്‍ തമിഴില്‍ സംവിധാനം ചെയ്തു .. വേറെ കുറെ ചിത്രങ്ങള്‍ക്ക് രചനയും നിര്‍വഹിച്ചു.. തമിഴില്‍ തന്നെ ഏകദേശം ഇരുപത്തി രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു . കമല്‍ ഹാസന്റെയും , രചനി കാന്തിന്റെ ഒപ്പവും അഭിനയിച്ചു. 1993 - ഇല്‍ പുറത്തിറങ്ങിയ കമല്‍ ഹാസ്സന്‍ നായകനായ " മഹാനദി " എന്ന ചിത്രത്തിലെ വില്ലന്‍ ആയിരുന്നു ഹനീഫ .രജനി കാന്തിനോപ്പം ശിവാജിയിലും , എന്തിരനിലും അഭിനയിച്ചു . വിജയുടെ വേട്ടക്കാരനിലും ഉണ്ടായിരുന്നു . തുടര്‍ന്ന് വന്ന " മദ്രസ പട്ടണം " എന്ന സുപര്‍ ഹിറ്റ്‌ ചിത്രത്തില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന റോള് ചെയ്തു.. ഇതായിരുന്നു ഹനീഫയുടെ തമിഴിലെ അവസാന ചിത്രം. 

മലയാളത്തില്‍ പതിനഞ്ചോളം ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും , ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.. 1993 -ഇല്‍ ലോഹിത ദാസിന്റെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്ത " വാത്സല്യം " ആണ് ഹനീഫ സംവിധാനം ചെയ്തതില്‍ ഏറ്റവും മികച്ചത്. ഭീഷ്മാചാര്യ, വീണ മീട്ടിയ വിലങ്ങുകള്‍ , ആണ്‍ കിളിയുടെ താരാട്ട് , ഒരു സിന്ധൂര പൊട്ടിന്റെ ഓര്‍മയ്ക്ക് , മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് , ഒരു സന്ദേശം കൂടി ഇവയാണ് ഹനീഫ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍ .. 

കെ .കെ ഹരിദാസ്‌ സംവിധാനം ചെയ്ത "സി ഐ മഹാദേവന്‍ 5' 4".. " എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ച കൊച്ചിന്‍ ഹനീഫയുടെ അവസാന മലയാള ചലച്ചിത്രം ദിലീപ് നായകനായ " ബോഡി ഗാഡ്‌  " ആയിരുന്നു . ഇനിയും ഒരുപാട് കഥാ പാത്രങ്ങളെ ബാക്കി ആക്കി  നമ്മെ വിട്ട്‌ പിരിഞ്ഞെങ്കിലും  ആടി തീര്‍ത്ത  കഥാ പാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക മനസ്സുകളില്‍ എക്കാലവും ജീവിക്കും .. ഒരു നിറഞ്ഞ ചിരിയുമായി... 

- SIJU VIJAYAN
Related Posts Plugin for WordPress, Blogger...