ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഭൂതകാല ചിത്രങ്ങള്‍











" പൊട്ടി വിരിയുന്നു  വീണ്ടും 
പൂനിലാവും മാമ്പൂക്കളും
കെട്ടിപിടിച്ചുമ്മവെക്കും ആതിര രാത്രി -
നുകവും കലപ്പകളും വിശ്രമിച്ചു
പാടങ്ങളില്‍ മകരപ്പോന്‍ വിള
മഞ്ഞ പട്ടു വിരിച്ചു..."
( ആതിര നിലാവ് - പി . കുഞ്ഞിരാമന്‍ നായര്‍ )

പെയ്തു തീരാത്ത മഴക്കാലം എനിക്ക് ഓര്‍മ്മകളുടെ ഒരു പെരുമഴ ക്കാലമാണ് ..
ഓരോ മഴത്തുള്ളിയും നനഞ്ഞു ഇറങ്ങുന്നത് സ്വപ്നങ്ങളുടെ ചൂടുപറ്റി കിടക്കുന്ന ബാല്യ കാലങ്ങളിലേക്കാന് ..
മണ്ണിന്റെ മണമുള്ള കഴിഞ്ഞ കാലങ്ങളിലേക്ക് നമുക്ക് തിരിച്ചു നടക്കാം..
വയലുകളിലേക്ക്... മലമുകളിലേക്ക്.. കാക്ക പൂവും അരി പൂവും കൈത കാടുകളും തേടി ...
പതുക്കെ.. പതുക്കെ.. അങ്ങനെ.. അങ്ങനെ..

ഒന്ന് : നടവഴി
നീണ്ടുകിടക്കുന്ന ചെമ്മണ്‍  വഴികള്‍ ..
കാട്ടു പൊന്തയും വേലി പച്ചയും അതിരുകള്‍ തീര്‍ത്ത വീട്ടിലേക്കുള്ള വഴി.. ഈ നടവഴികളും പച്ചപ്പും ഓര്‍മ്മകളില ആദ്യ ചിത്രം.. വസന്ത കാലം വെളിചെടികളിലും തൊടിയിലും മുറ്റത്തും പൂക്കള്‍ വിരിയിച്ചപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ക്ക് പൂക്കളുടെ നിറമായിരുന്നു .. നീണ്ടു കിടക്കുന്ന പാടങ്ങളുടെ പച്ചപ്പുകല്‍ക്കിടയിലൂടെ നടവരമ്പ്. പെയ്തിറങ്ങുന്ന മഴയത് ഈ നടവഴികളിലൂടെ നടന്നും ഓടിയും കിതച്ചും സ്കൂളില്‍ നിന്നു വീട്ടിലേക്ക് .. ഇന്നും എന്റെ മുറിയുടെ ജാലകം തുറക്കുന്നത് ഈ നടവഴികളിലെക്കാന്. രാത്രി മിന്നി തിളങ്ങുന്ന മിന്നാമിനുങ്ങിനെ പിടിക്കുന്നതും മങ്ങിയ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അച്ഛന്‍ നടന്നു വരുന്നതും ഈ വഴിയിലൂടെ ആയിരുന്നു..

രണ്ടു : കടലാസ് തോണി 
മഴ പെയ്ത വഴികളിലൂടെ ഒരു പുഴ ഒഴുകുമ്പോള്‍ ആ പുഴയിലേക്ക് പുതുമണം ഉള്ള  പുസ്തകത്തിന്റെ കടലാസ് കീറി തോണി ഉണ്ടാക്കി ഒഴുക്കുംപോള്‍ ഒരു കടലോളം സ്വപ്നവും ഒരു കപ്പലോളം ആഗ്രഹവും ഉണ്ടായിരുന്നു.. ഇപ്പോള്‍ ഒരു സങ്കട പെരുംകടളിലെക്ക് തോണി ഇറക്കി കളിക്കാമല്ലോ ...

മൂന്നു : ചൂണ്ട
മഴ ഒഴുക്കില്‍ ചൂണ്ടയില്‍ ഇര കോര്‍ത്ത്‌ കൈത ചെടിയുടെ മറ പറ്റി മാലാനും മുഷിയും പിടിക്കുന്നവര്‍ .. മഴ പെയ്യുമ്പോള്‍ കാട്ടുചേമ്പില തലയില്‍ കമഴ്ത്തി , മണ്ണിരയുടെ പാല പാത്രം കൈകൊണ്ടു അടച്ചു പിടിച്ചു കാത്തിരിക്കും.. ചൂണ്ടാലനങ്ങുംപോള്‍ ആവേശത്തോടെ വലിക്കും .. ഒരു ഞണ്ട്.. അല്ലെങ്കില്‍ ഒരു പഴയ ചെരുപ്പ്.. പിന്നെ തോട്ടിലേക്ക് മുങ്ങാന്‍ കുഴി ഇടും..

നാല് : മരപ്പാലം
ഇപ്പൊഴു ഓര്‍മയില്‍ ആ പഴയ മരപ്പാലം തങ്ങി നില്‍ക്കുന്നു . മഴയും വെയിലും കൊണ്ട്  പഴകിയ മര പലകകള്‍ അടര്‍ന്ന ആ പാലത്തിലൂടെ ഏറെ ഞാന്‍ സഞ്ചരിചിട്ടില്ലെങ്കിലും നടന്നു പോയ ദിവസങ്ങള്‍ , അത് എന്റെ ഓര്മ ചിത്രങ്ങളില്‍ ചിതലെടുക്കാതെ നിലനില്‍ക്കും.. ഇളകിയ മരപലകകള്‍ക്ക് താഴെ ചിലപ്പോള്‍ കലങ്ങി മറിഞ്ഞു ഒഴുകുന്ന തോട് കാണാം . ചിലപ്പോള്‍ ശാന്ത മായ തെളിനീരും പരല്‍മീനുകളും.. പാലം മുട്ടെ വെള്ളം കയറുമ്പോള്‍ അമ്മ പറയും " ഇതുപോലൊരു മഴ കിട്ടില്ല.. "

അഞ്ചു : മയില്‍പീലി
നീ തന്ന പഴയ പുസ്തകം, എന്റെ മയില്‍പ്പീലികള്‍ പെറ്റുപെരുകാന്‍ ഒരിടം. നീലയും പച്ചയും കണ്ണുകളുള്ള മയില്‍ പീലിയുടെ സുതാര്യതയില്‍ ഒരുപാട് ഭൂതകാല ചിത്രങ്ങള്‍ ഞാന്‍ കാണുന്നു. നിറ തെറ്റിയ അക്ഷരങ്ങള്‍ വരച്ചു ചേര്‍ത്ത അക്ഷര താളുകള്‍ക്കിടയില്‍ സൂക്ഷിച്ച സൌഹൃദ സമ്മാനം പോലെ ഒരു മയില്‍ പീലി. ഞാന്‍ ആഗ്രഹിക്കുന്നു.. അടുത്ത ജന്മത്തില്‍ ഒരു മയില്‍ പീലി ആയിരുന്നെന്കിലെന്നു...

- കവിത പടിയൂര്‍ ( കണ്ണൂര്‍ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...