ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഡിസംബർ 14, ചൊവ്വാഴ്ച

ഇത് ഒരിക്കലും സംഭവിക്കരുത്. ഒരു ദു:സ്വപ്നത്തില്‍ പോലും.


അവധൂതന്‍ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ഒന്നു വഴിമാറി നടക്കുകയാണ്. കുറെയേറെ സഹജീവികള്‍ ഓര്‍മ്മ മാത്രമായി മാറാതിരിക്കാന്‍ വേണ്ടി. നമ്മല്‍ കഥയും കവിതയും ഒക്കെയായി ഒരു സൌഹ്രുദക്കൂട്ടം മെനഞ്ഞെടുത്ത് വരുമ്പോള്‍ സാമൂഹ്യന്‍ വളരെ സുപ്രധാനമായ ഒരു വിഷയവുമായി എത്തിയത്. മുല്ലപ്പെരിയാര്‍ എന്ന ഭീകരതയും, ഒരിക്കലും ഒഴിയാ‍പ്പേടി നിഴലിക്കുന്ന കുഴിക്കണ്ണുകളുമായി കുറെ ജീവിതങ്ങളും നാം കണ്ടു. ഇതൊന്നും അറിയാനോ, അന്വേഷിക്കാനോ മെനക്കെടാതെ ജീവിതം ആഘോഷിക്കുന്ന ചിലരെയും അവിടെ കണ്ടു.- തലക്കു മുകളില്‍ ഒരു വാള്‍ തൂങ്ങുന്നതറിയാതെ അപരന്റെ പ്രശ്നമെന്നെണ്ണി പൊട്ടിച്ചിരിക്കുന്നവര്‍. ഇത്രയേറെ ഭീതികരമായ ഒരു പ്രശ്നം പോലും വെറും ഒരു ബ്ലോഗ് പോസ്റ്റ് എന്ന് നിസ്സാരവല്‍ക്കരിച്ച് മൌനിയാകുന്നവരില്‍ നമ്മില്‍ പലരുമുണ്ട് എന്ന് മനസ്സിലാക്കുക.                                                                                                                                            

ഒരു സംഭവം വിവരിക്കട്ടെ അവധൂതന്‍ . ഇന്നും ഒട്ടേറെ കുറ്റബോധത്തോടെ അവധൂതന്‍ ഏറ്റുപറയുകയാണ് ഒരു സത്യം. അറിയാതെയെങ്കിലും കുറെ ജീവനുകള്‍ രക്ഷിക്കാന്‍ ഒരു അവസരം പടച്ചവന്‍ തന്നത് വെറുതെ തിരസ്കരിച്ചവന്റെ വേദന. കുറ്റബോധം. അത് ഒന്ന് മാത്രമാണ് ഈ കുറിപ്പെഴുതാന്‍ അടിയനെ പ്രേരിപ്പിക്കുന്നത്. 2004 ഡിസംബര്‍ 26-ലെ (ഞായറാഴ്ച) ക്രിസ്മസ്സ് പിറ്റേന്നുള്ള ആലസ്സ്യത്തില്‍, ഡി ഡി ന്യുസ്സിലെ ഒരു ആരോഗ്യപരിപാടി കാണാന്‍ ഇരുന്നു അടിയന്‍. കേരളക്കരയാകെ ഒരു പക്ഷെ ഞായറാഴ്ചപ്പടം കാണാന്‍ തുടങ്ങുന്ന സമയം. ഒരു ചെറിയ ബ്രേക്കിങ് ന്യൂസ് താഴെ ഒഴുകുന്നു. സുമാത്രയില്‍ ഭുകമ്പ. പ്രളയത്തിന് സാധ്യത-എന്ന്. സുനാമി എന്ന പേരുപോലും പിന്നെയാണ് എത്തിയത്.ഒരു 20 മിനിട്ടില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ദ്രുശ്യങ്ങള്‍. ഒരു 35 മിനുട്ടില്‍ നിക്കോബാറിലെ മരണക്കാഴ്ചകള്‍. മനസ്സില്‍ ഒരു ഭയം തോന്നി. ഇത് ഇന്ത്യയിലേക്കെത്തും എന്ന മുന്നറിയിപ്പ് എത്തിത്തുടങ്ങി. ഭയം ഒരുതരം മായാവസ്ഥയിലേക്ക് എന്നെ കൊണ്ട് പോകുന്നതറിഞ്ഞു. ടെലഫോണ്‍ ഡയറി എടുത്തു. തിരുവനന്തപുരം, ആലപ്പുഴ ഭാഗങ്ങളില്‍ ഉള്ള ചില സുഹ്രുത്തുക്കളെ അറിയിക്കാന്‍. എന്തിനോ അങ്ങാനെ തോന്നി. പക്ഷെ ആരെയും കിട്ടിയില്ല ലൈനില്‍. പൊലീസ് ഒരു മാര്‍ഗം ആയി മുന്നില്‍ തെളീഞ്ഞെങ്കിലും മടിയോടെ അത് വേണ്ടന്നു വച്ചു. “ഏയ്. സുനാമി ഇവിടൊന്നും എത്തില്ല” അത് തമിഴ്നാടിന്റെ തീരപ്രദേശത്തെത്തുമ്പോഴേക്കും ദുര്‍ബലമാകും” എന്ന് മനസ്സിനെ വിശ്വസിപ്പിച്ചു. വീണ്ടും ടി വി യിലേക്ക്. 3 മണിയോടെ എന്റെ വിഡ്ഠിത്തത്തിന് ഉത്തരം കിട്ടി. ഈ ജീവിതം മുഴുവന്‍ ഞാന്‍ പേറേണ്ട കുറ്റബോധവും നേടി ഞാന്‍. ഒന്നൊ രണ്ടോ ഫോണ്‍ വിളികളികള്‍ ഞാന്‍ നടത്തിയിരുന്നെങ്കില്‍, എന്റെ കുറച്ച് കൂട്ടൂകാരോ, പോലിസ്സോ, ഈ അത്യാഹിതം മുന്‍കൂട്ടി അറിയുമായിരുന്നു. അവര്‍ക്ക് ഒരു പക്ഷെ കുറെ തീരവാസികള്‍ക്ക് ഈ വിപത്തിന്റെ സൂചന കൈമാറാമായിരുന്നു. അതും സുനാമി കേരളക്കരയെത്തുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ്. അങ്ങിനെയെങ്കില്‍ കുറേ ജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നു. അപ്പോള്‍ ആരാണ് അത്രയും ജീവഹാനിക്ക് ഉത്തരവാദി. അവദൂതനും അതില്‍ ഒരാളല്ലെ.? അതെ. തീര്‍ച്ചയായും.                          


ഇതിന് ശേഷം ഇക്കഴിഞ്ഞ മാസങ്ങളീലും ഉണ്ടായി ഒരു സുനാമി. രാത്രി 10 മണിക്ക് ശേഷം രണ്ടാമത്തെ ഭൂചലന വാര്‍ത്ത മുതല്‍ അവധൂതന്‍ ഫോണ്‍ വിളികള്‍ തുടങ്ങി. പോണ്ടിച്ചേരിയിലെ കാരക്കല്‍, തമിഴ്നാട്ടില്‍ കടലൂര്‍, ചിദംബരം, സീര്‍കാഴി തുടങ്ങിയ കടലോര പ്രദേശങ്ങളിലുള്ള കൂട്ടുകാരെയും പരിചയക്കാരെയും വിവരമറിയിക്കാന്‍. അവര്‍ ഒരുപക്ഷെ ഉറക്കമാണെങ്കിലോ..? ഇതൊന്നും അറിഞ്ഞില്ലെങ്കിലോ.? സുനാമിയിടെ രാക്ഷസ്സത്തിരകള്‍ അവിടെ എത്തിയെങ്കിലോ..?   ആദ്യത്തെ തികച്ചും നിരുത്തരവാദപരമായ നിഷ്ക്രിയത്തത്തിന്റെ കുറ്റബോധം ക്രിയാത്മകമായ ഒരു മുന്നറിയിപ്പ് സന്ദേശമാകുന്നത് അവധൂതന്‍ മനസ്സിലാക്കി. ഒടുവില്‍ നമ്മുടെ തീരമെങ്കിലും സുരക്ഷിതമാണ് എന്നറിഞ്ഞപ്പോള്‍  മനസ്സിലെ അലയാഴി ശാന്തമായതും ഒരു ഒരു നെടുവീര്‍പ്പുതിര്‍ന്നതും അവധൂതന്‍ അറിഞ്ഞു.                                                                                        

ഇപ്പോള്‍ അവധൂതന്റെ മനസ്സ് ശാന്തമല്ല. അത് വല്ലാതെ ഭയന്നിരിക്കുന്നു. വല്ലാത്തൊരു മരണഭീതി അതിനെ ആകെ ഗ്രസ്സിച്ചിരിക്കുന്നു. അസിമും, സാമൂഹ്യനും എല്ലാം അതിന് കാരണക്കാരാണ്. ആ ഭയത്തെ മറികടന്ന്‍ വല്ലാത്ത ഒരു അവജ്ഞയും എനിക്ക് തോന്നുന്നു. എന്നോട്, നമ്മളോട്, ഈ സമൂഹത്തോട്.                                                                                                                                           മുല്ലപ്പെരിയാര്‍ വിപത്തിന്റെ സൂചനകള്‍ സാമൂഹ്യനില്‍ നിന്നും നാം മനസ്സിലാക്കി. ഇതിന്റെ വെളിച്ചത്തില്‍ അവധൂതന്‍ നടത്തിയ ചില അന്വേഷണങ്ങള്‍ ആണ് ചുവടേ. വിസ്താരഭയം ഉണ്ട്. പ്രിയ വായനക്കാര്‍ ക്ഷമിക്കുക.                                                                                                                 ഐ ഐ ടി റൂര്‍ക്കിയുടെ മുല്ലപ്പെരിയാര്‍ പഠന റിപ്പൊര്‍ട്ട് പ്രകാരം 136 അടി എന്ന ജലവിതാനത്തില്‍  പോലും ഈ അണക്കെട്ട് സീസ്മിക്കലി അണ്‍സേഫ് ആണ്. അതായത് ഒരു മീഡിയം അളവിലുള്ള ഭുചലനം പോലും ഇതിനെ അപകടത്തിലാക്കാം എന്ന്. ഈ അണക്കെട്ടിന്റെ 300 കി. മീ പരിധിയില്‍  22 മേജര്‍ ഫോള്‍ട് സോണുകള്‍ (ഭൌമോപരിതല പാളികള്‍ കൂടിച്ചേരുകയോ, അകന്ന് നീങ്ങുകയോ, ഒന്നിനു മുകളിലേക്ക് ഉരസിക്കയറുകയോ, പരസ്പരം വശങ്ങളിലേക്ക് ഉരരഞ്ഞ് നീങ്ങുകയോ ചെയ്യുന്ന ചലന മേഖലകള്‍.ഇവിടെയുള്ള ചലനങ്ങള്‍ ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നു) ഉണ്ട് എന്നതും അതീവ പ്രാധാന്യത്തോടെ ഡൊ. എം എല്‍ ശര്‍മ, ഡൊ. ഡി കെ പോള്‍ എന്നിവരടങ്ങിയ സംഘം ചൂണ്ടിക്കാട്ടൂന്നു. ഇവര്‍ രണ്ട് പേര്‍ കേരളത്തിന്റെ ഭാഗത്ത് സുപ്രീം കോടതിയില്‍ ഉള്ള സാക്ഷികള്‍ ആണ് എന്നത് ആശ്വാസകരം. അതേ സമയം തമിഴ്നാടിന്റെ സാക്ഷി- അണ്ണാ യൂണിവാഴ്സിറ്റി വിദഗ്ദന്‍. ഡോ. സാന്തകുമാര്‍ അയാള്‍ നടത്തിയ എഫ്. ഇ എം അനാലിസിസ് റിപ്പോര്‍ട് (1998) ചൂണ്ടിക്കാട്ടി പറയുന്നതിങ്ങനെ. “ മുല്ലപ്പെരിയാര്‍ ഡാം എല്ലാ സാധ്യമായ ലോഡ് (ജലനിരപ്പ്) കളിലും ഏതൊരു സാഹചര്യത്തിലും (ഭൂചലനമുള്‍പ്പടെ) തികച്ചും സുരക്ഷിതമാണ് “ എന്ന്. ബേബി ഡാമിന്റെ സുരക്ഷ പോലും എത്രത്തോളമാണെന്ന് കണക്കിലെടുത്തില്ല ഇയാള്‍.  നവ.25 ലെ മാധ്യമ റിപ്പൊര്‍ട് പ്രകാരം ഇതെ വിദഗ്ദന്റെ നേത്രുത്വത്തില്‍ മറ്റൊരു പഠനം കൂടി നടത്താനുള്ള തയാറെടുപ്പിലാ‍ണ് തമിഴ്നാട്. “ഇത്തവണ ബേബി ഡാമിന്റെ അവസ്ഥകൂടി പരിഗണിക്കുന്ന പുതിയ പഠനമാണോ അതോ 1998-ന്റെ തുടര്‍ച്ചയാണോ എന്ന ചോദ്യത്തിന് തമിഴ്നാടി അന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങളുടെ സാരഥ്യം വഹിക്കുന്ന “കാവേരി സാങ്കേതിക സെല്‍” ചെയര്‍മാന്‍ ആര്‍. സുബ്രമണ്യന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്-“ നിങ്ങള്‍ പത്രക്കാര്‍ നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ എഴുതിക്കോളൂ. പ്രത്യേകിച്ച് നിങ്ങള്‍ പത്രക്കാരാണ് ഈ വിഷയത്തില്‍ ഞങ്ങളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് എന്ന്. (റീമാ നരേന്ദ്രന്റെ റിപ്പോര്‍ട്)                                                                                                                                                                                                                                      മറ്റൊരു വാര്‍ത്തകൂടി ലഭ്യമായി. 152 അടിയായി ജലനിരപ്പ് ഉയര്‍ത്താന്‍ അനുകൂല വിധി നേടുന്ന പക്ഷം ചൈന മാത്രുകയില്‍ “ക്ലൌഡ് സീഡിങ്”, (മുല്ലപ്പെരിയാര്‍ ക്യാച്മെന്റ് ഏരിയയില്‍ ക്രുത്രിമ മഴപെയ്യിക്കല്‍) നടത്താനും തമിഴ്നാടിന് പദ്ധതിയുണ്ടെന്ന്. (IS MULLA PERIYAR DAM SAFE?Prof.T.Shivaji Rao, Director, Centre for Environmental Studies, GITAM, Visakhapatnam)                                                                                                              നോക്കൂ.. ഇതാണ് സാഹചര്യം.                                                                                                                        യു എന്‍ ഡാം സേഫ്റ്റി രേഖകള്‍ പ്രകാരം ഇന്ത്യയിലെ 10 % ഡാമുകള്‍ സുരക്ഷിതമല്ല. അതില്‍ തന്നെ 2 % ഇതിനോടകം തകര്‍ന്ന് കഴിഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടും അതിന് 50 കി മി മാ‍ത്രം അകലെ ഇടുക്കി അണക്കെട്ടും ഒക്കെ സ്ഥിതിചെയ്യുന്ന് ഇടുക്കി മേഖല അതീവ ദുര്‍ബലമായ പരിസ്ഥിതി മേഖലയാണ്. ചരിവു പാറകളും അകന്ന് നില്‍ക്കുന്ന ഭീമന്‍ പാറക്കെട്ടൂകളും അതി ഗുരുതരമായ ഉരുള്‍പൊട്ടലുകള്‍ സാധാരണമായ മലകളും ഉള്ള മേഖല. കഴിഞ്ഞ് കുറെ വര്‍ഷങ്ങളായി തീവ്രമായ ഭൂചലനങ്ങള്‍ക്ക് വിധേയമാണ് ഈ മേഖല. 1998-ല്‍ റി.സ്കെയില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി നെടും കണ്ടത്ത്., പെരിയാര്‍ ബേസിനില്‍ സ്കെയില്‍ 5 ശക്തിയില്‍ ഭുചലനമുണ്ടായത് 12-12-2000 ത്തില്‍. തുടര്‍ന്നിങ്ങോട്ട് ഭുചലനം സാധാരണമാണ്, പത്തനം തിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍. ഇതാണ് റുര്‍ക്കി റിപ്പോര്‍ട് നാം ഗൌരവത്തിലെടുക്കേണ്ടതിന്റെ ആവശ്യം. ഈയിടെയായി ഇടുക്കിയില്‍ മഴയുടെ തോത് പോയ വര്‍ഷത്തേക്കാല്‍ എത്രയോകൂടുതലാണ്. അതിനോടൊപ്പം ഉയരുന്നത് അണക്കെട്ടുകളിലെ അളവില്‍ കവിഞ്ഞ ജലവിതാനവും കൂടിയാണ്. ഇവിടെ മറ്റൊന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കൂടിയ ഉരുള്‍ പൊട്ടല്‍ സാധ്യത.


ഇത് അപ്രതീക്ഷിതവും അതിദ്രുതവുമായ പ്രളയത്തിന് ഇടയാക്കാം.      മുല്ലപ്പെരിയാറിന്റെ “താങ്ങാ‍നാവുന്ന മാക്സിമം പ്രളയ അളവ്” Probable Maximum Flood  (പി എം എഫ്) 2495 ക്യുമെക്സ് ആയിരുന്നു. അത് Central Water Commission-6000 ക്യുമെക്സ് ആയി പുന: നിര്‍ണയിച്ചു. (അണക്കെട്ട് പഴയതുതന്നെയെന്ന് ഓര്‍മ്മിക്കുക). ഇത് ഇടുക്കി ഡാമിനെ സംബന്ധിച്ച് 8000 ക്യുമെക്സ് ആണ്. പക്ഷെ. പുനര്‍നിര്‍ണ്ണയിച്ച മുല്ലപ്പെരിയാര്‍ പ്രളയവിതാനമായ 6000 ക്യുമെക്സ് ജലവിതാനത്തില്‍ അരുതാത്തത് സംഭവിച്ചാല്‍ ആ അധിക പ്രളയത്തെ ഉള്‍ക്കൊള്ളാന്‍ ഇടുക്കി പര്യാപ്തമല്ല. പ്രത്യേകിച്ച് ചെറുതോണി, കുളമാവ് ഡാമുകള്‍. ഇത് അതീവ ഗുരുതരമായ സങ്കല്‍പ്പാതീതമായ വിപത്തില്‍ കലാശിക്കാം. മേല്‍ പറഞ്ഞ അന്വേഷണ സമിതികളോന്നും ഈ കണക്കുകള്‍ പഠിച്ചിട്ടൂണ്ടൊ എന്ന് അവധൂതന്‍ സംശയിക്കുന്നു. ഇടുക്കിക്ക് ഉള്‍ക്കൊള്ളാവുന്നത് 2000 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ്. വെറും 50 കി മീ മാത്രം അകലെയുള്ള ഇതേ പുഴയിലെ മുല്ലപ്പെരിയാറിലെ 443 മില്യണ്‍ ക്യു. മീ ജലം കൂടി താങ്ങാന്‍ ഇടുക്കി പര്യാപ്തമല്ല എന്നതാണ് പറഞ്ഞ് വന്ന വസ്തുത. കൂടുതല്‍ കണക്കുകളും വിവരങ്ങളും ഇനിയും അവധൂതന് പുറകെ തരാം.                  അവധൂതന് ഇനിയൊരു വിപത്തിന്റെ സാധ്യത ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. കാരണം ഇത് എവിടെയോ സംഭവിക്കാനുള്ള ഒന്നല്ല. നമുക്ക്, നമ്മുടെ തൊട്ടടുത്ത് സംഭവിക്കാവുന്നത്.                                  ഇത് ഒരിക്കലും സംഭവിക്കരുത്. ഒരു ദു:സ്വപ്നത്തില്‍ പോലും. നാം പഠിക്കണം. ചര്‍ച്ച ചെയ്യണം. കൂട്ടൂകാരെ അറിയിക്കണം. സാമൂഹ്യന്‍ പറഞ്ഞ് നാമറിഞ്ഞ കുഞ്ഞുങ്ങള്‍ക്കും ഭീതിയുടെ നിഴലില്‍ കഴിയുന്ന സഹജീവികള്‍ക്കും ശക്തിയേകണം. ആശ്വാസമാകണം. എന്റ് പ്രിയ സഹജീവികളേ..ഉണരുക. പ്രതികരിക്കുക. നിങ്ങള്‍ ഇനി ഉറങ്ങിയാല്‍ പ്രതികരിക്കാത്ത ശിലകളായാല്‍ ഒരു വേള എന്റെ കുറ്റബോധത്തിര നിങ്ങള്‍ ചുമക്കേണ്ടി വരും. തീര്‍ച്ച. നമുക്ക് ഒരിറ്റ് സമയമെങ്കിലും നമ്മുടെ സഹജീവികള്‍ക്കായി മാറ്റിവച്ച്കൂടെ.? ഒരു വാക്കെങ്കിലും അവര്‍ക്കായി ഉച്ഛരിച്ചുകൂടെ. ? ഒരു ചുവട് ഒരു വലിയ രക്ഷാ ദൌത്യത്തിനായി വച്ചുകൂടെ..?                                                                                                                                                                                                    തുടരും

9 അഭിപ്രായങ്ങൾ:

  1. 2004- ലെ സുനാമിയില്‍
    ജീവന്‍ പൊലിഞ്ഞ എന്‍റെ
    അയല്‍വാസികളെയും
    കൂടുകാരുടെയും
    ഓര്‍മ എന്നെ തളര്‍ത്തുന്നു
    ധനലക്ഷ്മി

    മറുപടിഇല്ലാതാക്കൂ
  2. കാലികം, ഈ കുറിപ്പ്... കണ്ണ് തുറക്കട്ടെ, എന്ന് പ്രാർത്ഥിക്കാം...!

    മറുപടിഇല്ലാതാക്കൂ
  3. എഴുതുകയും, കാണുകയും ചെയ്യുന്ന സമൂഹം പോരിടാന്‍ മടിക്കുന്നു.
    ഇത് വ്യാപിപ്പിക്കാന്‍ സകല മാധ്യമങ്ങളും ഉപയോഗിക്കുക .

    മറുപടിഇല്ലാതാക്കൂ
  4. ethu nimishavum namuku sambavichekavunna ee apakadangal nammude samooha charchakalude bhagamakte enne asikunu.

    മറുപടിഇല്ലാതാക്കൂ
  5. nam nannayal veedu nannakum veedu nannayal nadu nannakum but are nannakum adyam ? nannayalo nattukare nasippikum ithanu ivide nadakunnathu

    മറുപടിഇല്ലാതാക്കൂ
  6. അവധൂതന്‍..
    പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്..മരണാനന്തരം വാഴ്ത്തപ്പെട്ടവര്‍ ഉണ്ടാകുന്നത് പോലെ..സംഭവിച്ചതിനു ശേഷം ദുഖിചിട്ടോ,പ്രതികരിചിട്ടോ കാര്യമില്ല.
    ഇത് പരിഹരിക്കാവുന്നതാണ്..നമുക്ക് ഒരുമിച്ചു പ്രതിഷേധിക്കാം..

    മറുപടിഇല്ലാതാക്കൂ
  7. പത്തുമുപ്പത്തിയഞ്ചു ലക്ഷം മനുഷ്യര് ജീവനും കയ്യില് പിടിച്ചുറങ്ങുന്ന കേരളത്തില് പൊട്ടണോ വേണ്ടയോ എന്നാലോചിച്ചു നില്ക്കുന്ന മുല്ലപ്പെരിയാര് പ്രശ്നത്തില് ഇടപെട്ടു വരാനിരിക്കുന്ന വലിയ ആപത്തിന്റെ സൂചന എല്ലാവരിലും എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ എന്റെ മഹാരാജാസ് സുഹൃത്തുകളുടെ ആത്മാര്ത്തതക്ക് അഭിനന്ദനങ്ങള്‍ ......

    മറുപടിഇല്ലാതാക്കൂ
  8. മഹരാജാസ്2010, ഡിസംബർ 18 10:49 PM

    ഞങ്ങളുടെ എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ഹ്രുദയം നിറഞ്ഞ നന്ദി. ഇത് നമ്മുടെ പ്രശ്നമാണ്. ആരുടെയോ അല്ല. ഇത്രയേറെ ഭീതിതമായ ഒരു വിപത്തിനെ അതര്‍ഹിക്കുന്ന ഗൌരവം കൊടുത്ത് നമ്മള്‍ നേറിടുക. ഈ ദുരന്തത്തിന്റെ നിഴലില്‍ കഴിയുന്ന 80 ശ്തമാനത്തോളം ആളുകള്‍ ഈ വിപത്തിനെ ഇതുവരെ മനസ്സിലാക്കാത്തവരാണ്.20 ശതമാനം പേര്‍ തീര്‍ത്തും നിസ്സഹായരും. ഒരു മുല്ലപ്പെരിയാര്‍ സമരപ്പന്തലിന് സാധ്യമാകുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രവര്‍ത്തനം നാം നടത്തിയെ മതിയാവൂ. നമ്മുടെ ഓരോ സുഹ്രുത്തുക്കളിലേക്കും പരിചയക്കാരിലേക്കും നാം ഈ സന്ദേശം എത്തിച്ചേ പറ്റൂ.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...